ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം നൽകി കോട്ടയം ജില്ലാ സെഷൻസ് കോടതി. നേരത്തെ, ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഏറ്റുമാനൂർ പൊലിസ് അറസ്റ്റ് ചെയ്‌ത നോബി കഴിഞ്ഞ 28 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു. ഫെബ്രുവരി 28നായിരുന്നു ഷൈനിയും പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ വാദം കോടതി കേട്ടിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നു, ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. അതേസമയം, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതി ഭാഗം വാദിച്ചു. കൂടാതെ നോബിക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലിസും കോടതിയെ അറിയിച്ചിരുന്നു. ഭർത്താവിൽ നിന്നും വീട്ടിൽ നിന്നും ഉണ്ടായ സമ്മർദ്ദമാണ് ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."