അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍
മസ്‌കത്ത്: റോഡപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായയാളെ അപൂര്‍വ ശസ്ത്രക്രിയക്ക് വിധേയനാക്കി ജീവിതത്തിലേക്ക് കൊണ്ടുവന്ന് ഒമാനി ഡോക്ടര്‍. ടെവാര്‍ എന്നറിയപ്പെടുന്ന തൊറാസിസ് എന്‍ഡോവാസ്‌കുലാര്‍ അയോര്‍ട്ടിക് റിപയര്‍ എന്ന അതീവ സങ്കീര്‍ണമായ ജീവന്‍രക്ഷാ ശസ്ത്രക്രിയയ്ക്കാണ് ബൗഷറിലെ മസ്‌കത്ത് പ്രൈവറ്റ് ഹോസ്പിറ്റൽ കഴിഞ്ഞ മൂന്നാം തീയതി ഇത്തരമൊരു അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വേദിയായത്. രാജ്യത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. അതീവ വൈദഗ്ധ്യവും നൂതന സാങ്കേതികവിദ്യയും രോഗീപരിചരണത്തോടുള്ള അതിരില്ലാത്ത പ്രതിബദ്ധതയുമാണ് ഈ നേട്ടത്തിലൂടെ ആശുപത്രി പ്രകടിപ്പിച്ചത്.
ഏപ്രില്‍ 28നായിരുന്നു അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും വാഹനം പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു. വാരിയെല്ലിനും നട്ടെല്ലിനും കരളിനും പരുക്കുണ്ടായിരുന്ന 38കാരനായ മുംതാസ് അഹ്‌മദ് ആണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഹൃദയത്തിന് സമീപമുള്ള പ്രധാന രക്തധമനിയായ അയോര്‍ട്ടയില്‍ കീറലുണ്ടായിരുന്നു. ഉടനെ പരിചരിച്ചില്ലായിരുന്നുവെങ്കില്‍ മരണം ഉറപ്പായ അവസ്ഥയായിരുന്നു.
നൂതന സാങ്കേതികവിദ്യകളുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് ഡോക്ടര്‍മാര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍, അതിഗുരുതരമായ പല പരുക്കുകളുമുള്ളതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് മസ്‌കത്ത് പ്രൈവറ്റ് ഹോസ്പിറ്റലില്‍ എത്തിച്ചത്.
വിസിറ്റിംഗ് വാസ്‌കുലാര്‍, ട്രോമ സര്‍ജന്‍ ഡോ. അഹ്‌മദ് അല്‍ ഔഫിയാണ് ശസ്ത്രക്രയിക്ക് നേതൃത്വം നല്‍കിയത്. മുറിഞ്ഞ ധമനി ശരിയാക്കാന്‍ രക്തധമനികളിലൂടെ സ്റ്റെന്റ് കടത്തിവിടുകയായിരുന്നു ആദ്യം. ഇത് വളരെ സൂക്ഷ്മമായി ചെയ്യേണ്ട പ്രവൃത്തിയാണ്.
കണ്‍സള്‍ട്ടന്റ് അനെസ്‌തേറ്റിസ്റ്റ് ഡോ. സഹ്‌റ, കാത്ത് ലാബ് ടീം, നഴ്‌സുമാര്‍ എന്നവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റെയ്മണ്ട്, ഹാര്‍ട്ട് സെന്റര്‍ എച്ച് ഒ ഡി ഡോ. അമര്‍ ഹസന്‍ തുടങ്ങിയവരുടെ സഹായമുണ്ടായിരുന്നു. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന ശക്തമായ സന്ദേശമാണ് ഈ സംഭവം നല്‍കുന്നതെന്ന് ഡോ. അല്‍ ഔഫി ഓര്‍മിപ്പിച്ചു.
Accident victim given new life Omani doctor performs rare surgery
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."