HOME
DETAILS

കാലത്തിനൊപ്പം ജീവിച്ച ജനനായകൻ വി.എസ്

  
July 22 2025 | 04:07 AM

The leader who lived with the times VS achuthanandan

ഒരു കാലമല്ല, വിപ്ലവത്തിന്റെ പലകാലമായിരുന്നു വി.എസ്. സമരപോരാട്ടത്തിന്റെ മനുഷ്യരൂപം. മലകയറിയും വയലിലിറങ്ങിയും മനുഷ്യരോടൊപ്പം നടന്ന ജനനേതാവ്. വേലിക്കകത്തു ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ കാലയവനികയ്ക്ക് അപ്പുറത്തേയ്ക്ക് യാത്രയായി. ഒരു നൂറ്റാണ്ടിന്റെ ചരിത്ര പൂർണിമയിലലിഞ്ഞ വി.എസിന്റെ ജീവിതത്തിന്റെ ആദ്യ 15 വർഷവും കഷ്ടജീവിതത്തിന്റെ കണ്ണീർ ദിനങ്ങളായിരുന്നു. 
പിന്നീട് എട്ടു പതിറ്റാണ്ടിലേറെ സമരഭരിതമായ സഞ്ചാരത്തിന്റെ കയറ്റിറക്കങ്ങൾ. ഒടുവിൽ ആൾക്കൂട്ടങ്ങളിലും ആരവങ്ങളിലും നിന്നെല്ലാം ഒഴിഞ്ഞ് അഞ്ചു വർഷത്തോളമായി തുടരുന്ന വിശ്രമജീവിതം. വീണ്ടുമിതാ വി.എസ് ആൾക്കൂട്ടങ്ങൾക്ക് നടുവിൽ, പാർട്ടി പതാക പുതച്ച് നിശ്ചലനായി. 

കനലായി, കരുത്തായി

കൗതുകകരവും ഒപ്പം ആവേശഭരിതവുമാണ് വി.എസ് എന്ന ജനനായകന്റെ ജീവിത മുന്നേറ്റത്തിന്റെ പടവുകളത്രയും. അനിതര സാധാരണമായ ഇച്ഛാശക്തിയും പോരാട്ടവീറുമാണ് വി.എസിന്റെ വഴികളിൽ ഊർജവും ഇന്ധനവും നിറച്ചത്. വേണ്ടത്ര തിരിച്ചറിവ് ഉണ്ടാകുന്നതിനുമുമ്പുതന്നെ നിലച്ചുപോയ വിദ്യാഭ്യാസം. ജീവിതായോധനത്തിനായി ബ്രിട്ടീഷ് സായിപ്പിന്റെ കയർ ഫാക്ടറിയിൽ തള്ളിനീക്കിയ തൊഴിലാളി ജീവിതം. അതിനിടയിൽ സഖാവ് പി. കൃഷ്ണപിള്ളയുമായുള്ള കണ്ടുമുട്ടൽ. അവിടെനിന്നു തുടങ്ങി വി.എസിന്റെ പൊതുജീവിതം. പിന്നീട് കുട്ടനാട്ടിലെ നിസ്വരരായ കർഷകത്തൊഴിലാളികളുടെ ജീവിതപാഠങ്ങളിലേക്ക് കനലായും കരുത്തായും മുന്നേറി. അത് അവരെ നെഞ്ചുനിവർത്തി തലയുയർത്തി അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കെൽപ്പുള്ളവരാക്കി. 

പോരാട്ടവീര്യത്തിന്റെ ചുരുക്കെഴുത്ത്

ഇന്ത്യ സ്വാതന്ത്ര്യ പുലരിയിലേക്ക് ഉണരുമ്പോൾ വി.എസ് ജയിലിലായിരുന്നു. പൊലിസ് മർദ്ദിച്ച് അവശനാക്കി കാട്ടിൽ ഉപേക്ഷിക്കാനൊരുങ്ങിയ പുന്നപ്ര വയലാർ സമരനായകനായ 23 കാരൻ. അവിടെ നിന്ന് തുടങ്ങി വി.എസിന്റെ ജീവിതം. അഴിമതിയ്ക്കും അനീതിയ്ക്കും കൈയേറ്റത്തിനും എതിരേ പോരാടി തുടങ്ങിയ ക്ഷുഭിത യൗവ്വനം കൊടിയ ദുഷ്പ്രഭുത്വത്തിന് മുൻപിൽ തലകുനിക്കാതെ വളർന്നു വലുതാവുന്നത് പിന്നെ ലോകം കണ്ടു. വേലിയ്ക്കകത്ത് ശങ്കരൻ മകൻ അച്യുതാനന്ദനെ വി.എസ് എന്ന രണ്ടക്ഷരത്തിലേക്ക് ചുരുക്കിയ ഒരു നൂറ്റാണ്ട് സമരചരിത്രങ്ങളുടെ ഒരു കാലം കൂടിയാണ്. ജനകീയ സമരങ്ങളുടെ തലപ്പത്ത് നിലയുറപ്പിച്ച് ഒരു വിട്ടുവീഴ്ചകൾക്കും തയാറാവാതെ കേരളത്തിന്റെ ഒറ്റയാൾ പ്രതിപക്ഷമായി പലപ്പോഴും നിലകൊണ്ടു. 

ഒരു ജീവിതത്തിൽത്തന്നെ പല ജീവിതത്തിന്റെ പൊതുഇടപെടൽ പ്രായോഗികമാക്കി വി.എസ്. പാർട്ടി നേതാവ്, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ എന്നിങ്ങനെ കേരളത്തിൽ ഒരാൾക്ക് ചെന്നെത്താനാകുന്ന പദവികളെല്ലാം ജീവിതം ഉഴിഞ്ഞുവച്ച പാർട്ടി വി.എസിന് നൽകി. പാർട്ടിയിലെ വിഭാഗിയതകൾക്ക് നടുവിലും ഒഴിവാക്കാൻ വയ്യാത്ത ശബ്ദമായി മാറി വി.എസ് എന്ന ജനനായകൻ. 
 
നിർഭയം നിലപാട്

എന്താണ് വി.എസിന് ഇത്രയേറെ പുതുസൂരോദയങ്ങൾ കാണാൻ കഴിഞ്ഞത്. കർശനമായ വ്യായാമം, മിതമായ ഭക്ഷണം, ഇടവേളകളില്ലാത്ത പൊതുജീവിതം. ജനങ്ങൾക്കിടയിൽ നിറയാൻ സ്വന്തമായ ഭാഷയും സംസാരരീതിയും വികസിപ്പിച്ചെടുത്തു. അക്ഷരശുദ്ധിയും ഭാഷാപ്രയോഗങ്ങളിലെ കയറ്റിയിറക്കങ്ങളും ഊന്നലുകളും താളക്രമങ്ങളും ഫലപ്രദമായി കോർത്തിണക്കി. പണിയെടുക്കുന്ന മനുഷ്യരുടെ ജീവിത പരിസരങ്ങളിൽനിന്ന് പെറുക്കിയെടുത്ത പദപ്രയോഗങ്ങൾകൊണ്ട് പ്രസംഗ വിസ്മയങ്ങൾ തീർത്തു. 

രാഷ്ട്രീയ എതിരാളികളുടെ നെഞ്ച് പൊള്ളിക്കുംവിധം വിമർശമുന്നയിച്ചു. 'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം' എന്ന കവിതാശകലം ചൊല്ലി എതിരാളികളുടെ കണ്ണുതുറപ്പിച്ചു. രാജ്യത്തിനുവേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചെന്നു പറഞ്ഞ് ജനങ്ങളെ കൈയിലെടുക്കാൻ നോക്കിയ നരേന്ദ്ര മോദിയെ 'അതുകൊണ്ട് മോദിയുടെ കുടുംബം രക്ഷപ്പെട്ടു. പക്ഷേ, രാജ്യം കുളംതോണ്ടി' എന്ന് പരിഹസിച്ചു. പാർട്ടിയെ എതിർക്കുന്ന മാധ്യമങ്ങൾക്ക് അവരുടെ വേദികളിൽചെന്ന് മറുപടി നൽകി. കർഷക പോരാട്ടത്തെ വെട്ടിനിരത്തലെന്ന് അപഹസിച്ചവരെക്കൊണ്ടുതന്നെ, നെൽവയൽ സംരക്ഷണ സമരമായിരുന്നു അതെന്ന് പറയിപ്പിച്ചു.
 
ഇനി പൂർണവിരാമം

ആധുനിക സാങ്കേതികവിദ്യയുടെയും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെയും പ്രചാരകൻകൂടിയായിരുന്നു വി.എസ് പരിസ്ഥിതി സംരക്ഷണം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വിളക്കിച്ചേർത്തു. ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ എന്ന നിലയിൽ ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുംവരെ വി.എസ് സമരപഥങ്ങളിൽ നിറഞ്ഞുനിന്നു. ഇടവേളകൾ അറിയാത്ത ആ പോരാട്ട ജീവിതത്തിലെ അവസാനത്തെ പ്രസംഗം 2019 ഒക്ടോബർ 23ന് പുന്നപ്ര പറവൂർ രക്തസാക്ഷി മണ്ഡപത്തിൽ അവസാനിച്ചു. ഇന്നിതാ പാർട്ടി പതാക പുതച്ച വി.എസിന്റെ നിശ്ചല ശരീരം കാണാൻ ജനങ്ങൾ കണ്ണീരോടെ ഒഴുകി എത്തുന്നു. എന്നും ജനങ്ങളോടൊപ്പം ജീവിച്ച ജനനായകൻ ഇനിയില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ സിന്ദൂര്‍ 29ാം തീയതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും, പ്രധാനമന്ത്രി പങ്കെടുക്കും 

National
  •  2 days ago
No Image

തകരാറുള്ള എയർബാഗ്: യുഎഇ ഡ്രൈവർമാർ, വാഹനങ്ങൾ പരിശോധിക്കണമെന്ന് മുന്നറിയിപ്പ്

uae
  •  2 days ago
No Image

ജോലി നഷ്ടപ്പെട്ടതിന് ശേഷം അധികകാലം ദുബൈയിൽ തങ്ങരുത്; ജിഡിആർഎഫ്എ മേധാവി

uae
  •  2 days ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; നിതീഷ് കുമാർ ഉൾപ്പെടെ സ്ഥാനാർത്ഥി പട്ടികയിൽ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ലഭിച്ചത് മറ്റാരുടേയോ മൃതദേഹം, ആരോപണവുമായി വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്റെ കുടുംബം

Kerala
  •  2 days ago
No Image

 'വിഫ' ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി മാറുന്നു; അഞ്ചുദിവസം കൂടി ശക്തമായ മഴ; നാളെ എട്ട് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

മുന്‍ ഭര്‍ത്താവിനെയും, പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി

National
  •  2 days ago
No Image

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ സുപ്രിം കോടതി

National
  •  2 days ago
No Image

നിര്‍ണായക നീക്കവുമായി ദുബൈ: കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടയ്‌ക്കാതെ റെസിഡന്‍സി വിസ പുതുക്കാനാവില്ല; സ്വദേശത്തേക്ക് മടങ്ങാനുമാകില്ല

uae
  •  2 days ago
No Image

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

qatar
  •  2 days ago