മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷം കലർത്തി: ശ്രീരാമ സേന നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: മുസ്‌ലിമായതിന്റെ പേരിൽ പ്രധാനാധ്യാപകനെ കള്ളക്കേസിൽ കുടുക്കാൻ സർക്കാർ പ്രൈമറി സ്കൂളിലെ കുടിവെള്ളത്തിൽ വിഷം കലർത്തിയ ശ്രീരാമ സേന നേതാവ് ഉൾപ്പെടെ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വർഗീയ വിദ്വേഷത്തിന്റെ പേര് പറഞ്ഞ് പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയാണ് ഈ ഹീനകൃത്യത്തിന് പിന്നിലെന്ന് പൊലിസ് വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 14-ന്, കർണാടക ബെലിഗാവിയിലെ ഹൂലിക്കട്ടി സർക്കാർ ലോവർ പ്രൈമറി സ്കൂളിലെ 11 വിദ്യാർത്ഥികൾക്ക് വാട്ടർ ടാങ്കിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. 7 മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് വിഷബാധയേറ്റത്.
സ്കൂളിലെ പ്രധാനാധ്യാപകനായ സുലൈമാൻ ഗോരിനായകിന്റെ പരാതിയെ തുടർന്ന് സൗന്ദട്ടി പൊലിസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് അന്വേഷണത്തിൽ, ശ്രീരാമ സേന നേതാവ് സാഗർ പാട്ടീലാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി. കൃഷ്ണ മദർ, നാഗനഗൗഡ പാട്ടീൽ എന്നിവരാണ് മറ്റ് പ്രതികൾ. 13 വർഷമായി സ്കൂളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്നയാളാണ് സുലൈമാൻ ഗോരിനായക്. മതപരമായ വ്യക്തിത്വത്തിന്റെ പേര് പറഞ്ഞ് അപകീർത്തിപ്പെടുത്താനും സ്ഥലംമാറ്റാനും ലക്ഷ്യമിട്ടുള്ള "ഹീനമായ ഗൂഢാലോചന"യാണിതെന്ന് ആരോപിച്ച് ജനങ്ങൾ രംഗത്തെത്തി. വിഷബാധയേറ്റ കുട്ടികൾ സുഖം പ്രാപിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.
സാഗർ സ്കൂളിലെ ഒരു വിദ്യാർത്ഥിയെ ഉപയോഗിച്ച് വാട്ടർ ടാങ്കിൽ കീടനാശിനി ഒഴിക്കാൻ പ്രേരിപ്പിച്ചതായും പൊലിസ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. ചോക്ലേറ്റും പണവും നൽകി കുട്ടിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചുവെന്ന് ബെലഗാവി പൊലിസ് സൂപ്രണ്ട് ഭീംശങ്കർ ഗുലേദ് വ്യക്തമാക്കുകയും ചെയ്തു. പ്രധാനാധ്യാപകനെ ചീത്തപ്പേര് ഉണ്ടാക്കി സ്ഥലംമാറ്റാൻ സാഗർ ലക്ഷ്യമിട്ട് നടത്തിയ ഹീനപ്രവൃത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 110 (കുറ്റകരമായ നരഹത്യ), 125(എ) (ജീവൻ അപകടപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം പൊലിസ് കേസെടുത്തു. മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലിസ് അറിയിച്ചു.
സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. "ജീവഹാനി ഒഴിവായത് ഭാഗ്യമാണ്. ഇത്തരം ഹീനമായ പ്രവൃത്തികൾക്ക് നീതിന്യായ വ്യവസ്ഥ ഉചിതമായ ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വിദ്വേഷവും മത മൗലികവാദവും പ്രചോദിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ ശരണന്മാരുടെ കാരുണ്യ സന്ദേശത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ അക്രമങ്ങൾ തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾ ഇത്തരം ശക്തികൾക്കെതിരെ ശബ്ദമുയർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
In a shocking incident in Karnataka's Belagavi district, three individuals, including a Shri Ram Sena leader, were arrested for poisoning the drinking water at a government primary school in Hoolikatti village. The act was allegedly aimed at framing and transferring the Muslim headmaster, Sulaiman Gorinayak, due to communal motives
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."