വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി
ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനെ കൈവണ്ടികൾ ഉപയോഗിച്ച് വലിക്കുന്നത് മനുഷ്യത്വ രഹിതമായ പ്രവൃത്തിയെന്ന് വിധിച്ച് സുപ്രീം കോടതി. മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം ഏർപ്പെടുത്തി. സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ പിന്നിട്ടിട്ടും ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തി തുടരുന്നത് വ്യക്തികളുടെ അന്തസ്സിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. മതേരനിൽ ഇ-റിക്ഷകൾ നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, എൻ വി അഞ്ജരിയ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾക്ക് ശേഷവും കൈകൊണ്ട് റിക്ഷ വലിക്കുന്ന രീതി തുടരുന്നത് ഭരണഘടനയുടെ സാമൂഹിക-സാമ്പത്തിക നീതിയുടെ വാഗ്ദാനങ്ങളെ അവഹേളിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ഉപജീവന മാർഗത്തിന്റെ നിർബന്ധം മൂലം ആളുകൾ ഇത്തരം മനുഷ്യത്വ രഹിതമായ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
1982-ലെ 'ആസാദ് റിഖാവ് പുള്ളേഴ്‌സ് യൂണിയൻ vs സ്റ്റേറ്റ് ഓഫ് പഞ്ചാബ്' കേസിലെ വിധിയും 'പീപ്പിൾ ഓഫ് ഇന്ത്യ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സ് vs യൂണിയൻ ഓഫ് ഇന്ത്യ' കേസും ഉദ്ധരിച്ച കോടതി, മനുഷ്യന്റെ അന്തസ്സിനും അവകാശങ്ങൾക്കും വിരുദ്ധമായ ഈ രീതി ഉടൻ നിർത്തലാക്കണമെന്നും പറഞ്ഞു. ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് ഇത്തരം ആചാരങ്ങൾ അനുവദിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
മതേരനിൽ മനുഷ്യർ വലിക്കുന്ന റിക്ഷകൾക്ക് പകരം ഗുജറാത്തിലെ കെവാഡിയ മാതൃകയിൽ ഇ-റിക്ഷകൾ നടപ്പാക്കാനും മഹാരാഷ്ട്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കോടതി ഇ-റിക്ഷ പദ്ധതി ആറ് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പാക്കാൻ നിർദേശിച്ചു. ദസ്തൂരി നാക്ക മുതൽ ശിവാജി പ്രതിമ വരെ പേവർ ബ്ലോക്കുകൾ സ്ഥാപിക്കാനും, റോഡുകളിൽ ഇവ ഒഴിവാക്കാനും കോടതി നിർദേശിച്ചു. കൈവണ്ടി വലിക്കുന്നവർക്ക് ബദൽ ഉപജീവനമാർഗം ഉറപ്പാക്കാൻ സംസ്ഥാനം പദ്ധതി ആവിഷ്കരിക്കണമെന്നും, ഫണ്ടിന്റെ അഭാവം ഇതിന് തടസ്സമാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. മതേരന്റെ പരിസ്ഥിതി സംരക്ഷണം കണക്കിലെടുത്ത്, വാഹനങ്ങൾക്ക് നിരോധനമുള്ള പട്ടണത്തിൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് ഫയർ ട്രക്കുകൾക്കും ആംബുലൻസുകൾക്കും പ്രവേശനം അനുവദിച്ചിട്ടുള്ളത്.
കേസിൽ മുതിർന്ന അഭിഭാഷകർ ശ്യാം ദിവാൻ, കോളിൻ ഗോൺസാൽവസ്, കെ പരമേശ്വർ (അമിക്കസ് ക്യൂറി) എന്നിവർ ഹാജരായി. ഈ വിധി മനുഷ്യാവകാശ സംരക്ഷണത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള നിർണായക ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു.
The Supreme Court has banned hand-pulled rickshaws in Matheran, a popular tourist destination, declaring the practice of one human carrying another as inhumane. This decision aims to uphold human dignity and promote ethical tourism in the hill station
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."