അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്
ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് യുഎഇയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന് പുറത്താവുകയായിരുന്നു. വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.
അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. 16 പന്തിൽ 30 റൺസ് നേടിയാണ് അഭിഷേക് ശർമ്മ തിളങ്ങിയത്. രണ്ട് ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
മത്സരശേഷം അഭിഷേക് ശർമയുടെ തകർപ്പൻ ബാറ്റിങ്ങിനെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രശംസിച്ചിരുന്നു. അഭിഷേക് ശർമ്മ നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞത്.
''അഭിഷേക് ശർമ്മ നിലവിൽ ലോക ഒന്നാം നമ്പർ ബാറ്ററാണ്. അവൻ ഞങ്ങൾക്ക് വേണ്ടി കളിക്കളത്തിൽ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. അദ്ദേഹം അവിശ്വസനീയമായ് താരമാണ്" സൂര്യകുമാർ യാദവ് പറഞ്ഞു.
ഇന്ത്യൻ ബൗളിങ്ങിൽ മിന്നും പ്രകടനം നടത്തിയത് കുൽദീപ് യാദവാണ്. 2.1 ഓവറിൽ വെറും ഏഴ് റൺസ് വഴങ്ങിയാണ് കുൽദീപ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ശിവം ദുബെ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 47ന് മൂന്ന് എന്ന നിലയിൽ നിന്നാണ് യുഎഇ 57ന് ഓൾ ഔട്ടായത്
22 റൺസെടുത്ത അലിഷാൻ ഷറഫുവും, 19 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് വസീമുമാണ് യുഎഇ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇരുവരെയും കൂടാതെ മറ്റാർക്കും യുഎഇ നിരയിൽ രണ്ടക്കം കടക്കാനായില്ല. സെപ്റ്റംബർ 14ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിലും ഇന്ത്യ വിജയം തുടരുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.
Indian captain Suryakumar Yadav had praised Abhishek Sharma's brilliant batting in the first match of the Asia Cup. The Indian captain said that Abhishek Sharma is currently the number one batsman in the world.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."