കൂമ്പൻപാറയിൽ തീവ്രമായ മണ്ണിടിച്ചിൽ: 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് രക്ഷയായി; പ്രദേശത്തെ മണ്ണെടുപ്പിനെതിരെ നാട്ടുകാർ
ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ തീവ്രമായ മണ്ണിടിച്ചിലാണ് ഇന്നലെ രാത്രി ഉണ്ടായത്. ലക്ഷംവീട് ഉന്നതി കോളനിയിലെ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് 22 കുടുംബങ്ങളെ ഇന്നലെ രാവിലെ തന്നെ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവാകാാൻ കഴിഞ്ഞെങ്കിലും നിരവധി വീടുകൾ മണ്ണിനടിയിലായ അവസ്ഥയിലാണ്. എന്നാൽ, തകർന്ന വീടുകളിൽ സാധനങ്ങൾ എടുക്കാൻ എത്തിയ ദമ്പതികളിൽ ഒരാൾ മണ്ണിനടിയിൽപ്പെട്ട് മരിക്കുകയും ചെയ്തു.
ദേശീയപാത വികസനത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ശക്തമായ ആരോപണം. ഏതാണ്ട് 12 ഓളം വീടുകൾക്ക് മുകളിലേക്കാണ് മണ്ണും കല്ലും ഇടിഞ്ഞുവീണത്. ഇതിൽ ആറ് വീടുകൾ പൂർണ്ണമായും തകർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയിൽ പലതവണ മണ്ണിടിച്ചിലുണ്ടായിരുന്നു. മണ്ണ് മാറ്റിയ സ്ഥലങ്ങളിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടതോടെയാണ് മണ്ണിടിച്ചിൽ ഭീഷണി വർദ്ധിച്ചത്.
അപകടത്തിൽപ്പെട്ട ദമ്പതികളായ ബിജുവിനെയും സന്ധ്യയെയും ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും കോൺക്രീറ്റ് പാളികൾക്കിടയിൽപ്പെട്ട നിലയിലായിരുന്നു.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പലയിടത്തും അശാസ്ത്രീയമായി വൻതോതിൽ മണ്ണ് നീക്കിയത് അപകടഭീഷണി ഉയർത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതി പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മൂന്ന് ദിവസമായി ഈ വഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. റവന്യു അധികൃതരുടെ നിർദേശപ്രകാരമാണ് ലക്ഷംവീട് ഉന്നതിയിലെ കുടുംബങ്ങളെ സമീപത്തെ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
An intensive landslide occurred at Koombanpara. The timely evacuation of 22 families prevented a major tragedy. However, one person died and another was injured while trying to retrieve belongings. Local residents allege that unscientific soil excavation for national highway construction caused the disaster.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."