വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ
തിരുവനന്തപുരം: വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി രാത്രി സമയത്തും ഗൃഹസന്ദർശനം നടത്തി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ). പകൽ ജോലി സ്ഥലങ്ങളിലുള്ളവർക്ക് എന്യൂമറേഷൻ ഫോം നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് വൈകുന്നേരമോ രാത്രിയോ വീടുകളിലെത്തി ബൂത്ത് ലെവൽ ഓഫീസർമാർവോട്ടർപട്ടിക പുതുക്കൽ പ്രവർത്തനങ്ങളുമായ നടപടികൾ വേഗത്തിലാക്കുന്നത്.
നഗരപ്രദേശങ്ങളിലടക്കം വലിയൊരു ശതമാനം വീടുകളും പകൽ സമയത്ത് ആളൊഴിഞ്ഞിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് ഒഴിവാക്കാൻ രാത്രി സന്ദർശനം ഫലപ്രദമാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
ബി.എൽ.ഒമാർ വീട്ടിലെത്തുമ്പോൾ 2002ലെയും 2025ലെയും വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ എന്യൂമറേഷൻ ഫോമിൽ ഒപ്പിട്ട് നൽകിയാൽ മതിയാകും. മറ്റ് രേഖകൾ സമർപ്പിക്കേണ്ടതില്ല. 2025ലെ പട്ടികയിൽ ഉൾപ്പെട്ടവരും 2002ലെ പട്ടികയിൽ ഇല്ലാത്തവരുമായവർക്ക് മാതാപിതാക്കൾ 2002ലെ പട്ടികയിലുണ്ടെങ്കിൽ അധിക രേഖകൾ ആവശ്യമില്ല. ഫോമിൽ ഇക്കാര്യം രേഖപ്പെടുത്തുകയും മാതാപിതാക്കളുടെ വോട്ടർ വിശദാംശങ്ങൾ ചേർക്കുകയും വേണം.
നവംബർ നാലു മുതൽ ഡിസംബർ നാലു വരെയാണ് ഫോം വിതരണവും തിരിച്ചുവാങ്ങലും നടക്കുക. ഫോമുകൾ പൂരിപ്പിച്ച് നൽകുന്നതിനൊപ്പം രസീതും നൽകും. ക്യൂ.ആർ കോഡും ഫോട്ടോ ഒട്ടിക്കാനുള്ള സൗകര്യവുമുള്ള ഫോമുകളാണ് വിതരണം ചെയ്യുന്നത്. എന്നാൽ, ഫോട്ടോ ഒട്ടിക്കൽ നിർബന്ധമല്ല.
ഡിസംബർ നാലു വരെ വിവരശേഖരണം മാത്രമേ നടക്കൂ. ഈ ഘട്ടത്തിൽ സൂക്ഷ്മ പരിശോധനകളൊന്നും ഉണ്ടാകില്ല. ഫോം തിരിച്ചുനൽകിയ എല്ലാവരെയും കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും. പിന്നീടാണ് ആക്ഷേപങ്ങൾ സ്വീകരിക്കലും തുടർപരിശോധനയും നടക്കുക. വിദേശത്തുള്ളവർക്കായി അടുത്ത ബന്ധുക്കൾക്ക് ഫോമിൽ ഒപ്പിട്ട് നൽകാം.
അതേസമയം എസ്.ഐ.ആർ വിവരശേഖരണത്തിനെത്തിയ ബി.എൽ.ഒക്ക് നേരെ വീട്ടുടമ നായയെ അഴിച്ചുവിട്ടു. നായയുടെ ആക്രമണത്തിൽ ഉദ്യോഗസ്ഥയുടെ കഴുത്തിനും മുഖത്തിനും പരുക്കേറ്റു. ഇന്നലെ പാക്കിലിലാണ് സംഭവം നടന്നത്. കോട്ടയം നിയോജകമണ്ഡലത്തിലെ 171 ബി.എൽ.ഒമാരിൽ ഒരാളാണ് പരുക്കേറ്റത്. പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിലെ 123-ാം ബൂത്തിലാണ് അവർ ജോലി ചെയ്തിരുന്നത്. വോട്ടർമാർക്ക് ഫോമുകൾ വിതരണം ചെയ്യുന്നതിനിടെയായിരുന്നു നായയുടെ കടിയേറ്റത്. ഡ്യൂട്ടി സമയത്ത് പലതവണ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുവെന്നും സർവേ നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും ബി.എൽ.ഒ എ.എൻ.ഐയോട് പറഞ്ഞു. കോട്ടയം ജില്ലയിൽ മൊത്തം 1500ലധികം ബി.എൽ.ഒമാരെ നിയമിച്ചിട്ടുണ്ട്.
The Election Commission has ramped up its efforts for voter list revision, which involves checking and updating the electoral rolls. As part of this intensive drive, Booth Level Officers (BLOs) will be conducting door-to-door verification and visiting residences, even late into the night, to ensure the list is accurate and complete. This aims to include all eligible voters and remove incorrect entries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."