തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധി പുറത്ത്: പേര് മാറ്റാൻ ഒരുങ്ങി കേന്ദ്രം; ശക്തമായ വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാൻ കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച പുതിയ ബിൽ അവതരിപ്പിക്കും. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) ബിൽ എന്ന പുതിയ നിയമമാണ് സർക്കാർ കൊണ്ടുവരുന്നത്. ബിൽ പാസാക്കാൻ ബിജെപി എംപിമാർ നിർബന്ധമായും പാർലമെന്റിൽ എത്തണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ MGNREGA പദ്ധതി പ്രകാരം ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു വർഷം 100 ദിവസത്തെ തൊഴിലാണ് ഉറപ്പുവരുത്തുന്നത്. പുതിയ ബിൽ ഇത് 125 ദിവസത്തെ വേതന തൊഴിലായി ഉയർത്താൻ ലക്ഷ്യമിടുന്നു. അവിദഗ്ദ്ധ കായിക ജോലികൾ ചെയ്യാൻ തയ്യാറുള്ള മുതിർന്നവർക്കാണ് ഈ ഉറപ്പ് ലഭിക്കുക.
ജലസുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ (റോഡുകൾ, പഞ്ചായത്ത് ഭവനങ്ങൾ), ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ സൃഷ്ടി, കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ എന്നിവയുൾപ്പെടെ നാല് പ്രധാന മേഖലകളിലാണ് പുതിയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ നിയമപ്രകാരം പദ്ധതിയുടെ സാമ്പത്തിക ബാധ്യത കേന്ദ്രവും സംസ്ഥാന സർക്കാരുകളും പങ്കിടും. മിക്ക സംസ്ഥാനങ്ങൾക്കും ഇത് 60:40 എന്ന അനുപാതത്തിലായിരിക്കും.
എംജിഎൻആർഇജിഎയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. രാജ്യത്തെ ഏറ്റവും വലിയ നേതാവാണ് മഹാത്മാഗാന്ധി എന്ന് പറഞ്ഞ പ്രിയങ്ക, അദ്ദേഹത്തിൻ്റെ പേര് നീക്കം ചെയ്തതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ചു.
"ഒരു പദ്ധതിയുടെ പേര് മാറ്റുമ്പോൾ സ്റ്റേഷനറികളിലും ഓഫീസുകളിലും മാറ്റങ്ങൾ വരുത്താൻ പണം ചെലവഴിക്കേണ്ടിവരും. ഇതിന്റെ പ്രയോജനം എന്താണ്? അവർ എന്തിനാണ് ഇത് ചെയ്യുന്നത്?" പ്രിയങ്ക ഗാന്ധി ചോദിച്ചു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ സമയം പാഴാക്കുകയാണ് എന്നും പ്രിയങ്ക വിമർശിച്ചു.
മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും നീക്കത്തെ വിമർശിച്ചു രംഗത്തെത്തി. ഇത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണ്. സർക്കാർ നിസ്സാര മനോഭാവം കാണിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. മഹാത്മാഗാന്ധി രാമഭക്തനായിരുന്നു എന്നും അവസാന നിമിഷങ്ങളിൽ പോലും 'ഹേ റാം' എന്നാണ് ഉച്ചരിച്ചതെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. 'റാം' എന്ന വാക്ക് ഉപയോഗിക്കുന്നതിൻ്റെ മറവിൽ ഗാന്ധിജിയെ മാറ്റിനിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
the indian central government is set to rename the mahatma gandhi national rural employment guarantee scheme, dropping the icon's name in a major rebrand. congress hit back hard, calling it a blatant disrespect to gandhi's legacy and rural poor's lifeline, urging reversal amid political storm over flagship welfare program's identity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."