യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ യോഗി ആദിത്യനാഥ് ഭരണകൂടം മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ നടത്തുന്ന ബുള്‍ഡോസര്‍രാജ് മതിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ. കഴിഞ്ഞദിവസമാണ് ശ്മശാനഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചെന്ന് ആരോപിച്ച് ഡസന്‍ കണക്കിന് വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ചയാണ് ഒഴിപ്പിക്കല്‍ തുടങ്ങിയതെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (അഡ്മിനിസ്‌ട്രേഷന്‍) രജനീഷ് കുമാര്‍ മിശ്ര പറഞ്ഞു.
വന്‍ പൊലിസ് സന്നാഹത്തോടെയായിരുന്നു ഒഴിപ്പിക്കല്‍. രേഖകള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും സാവകാശം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കനിഞ്ഞില്ലെന്ന് ഇരകള്‍ പറഞ്ഞു. 'സര്‍, എനിക്ക് കുറച്ച് ദിവസത്തെ സാവകാശം തരൂ... എന്റെ വീട് പൊളിക്കരുത്. മകളുടെ വിവാഹം 29ന് നടക്കാനിരിക്കുകയാണ്. ക്ഷണക്കത്തുകള്‍ ഇതിനകം അച്ചടിച്ചു കഴിഞ്ഞു. പൊലിസിന്റെ കാലില്‍ വീണ് വീട്ടമ്മ യാചിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഗ്രാമത്തില്‍ വളരെക്കാലം മുമ്പ് സംസ്‌കാരത്തിനായി ഭൂമി ദാനം ചെയ്തതാണെന്നും എന്നാല്‍ അവിടെ ഒരിക്കലും സംസ്‌കാരം നടന്നിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് അംഗം തസവ്വൂര്‍ അലി പറഞ്ഞു. പിന്നീട് ഈ ഭൂമിയില്‍ സര്‍ക്കാര്‍ ചിലര്‍ക്ക് പാട്ടത്തിന് അനുമതി നല്‍കി. സര്‍ക്കാര്‍ തന്നെ സ്‌കൂളും നിര്‍മ്മിച്ചു. ഇതിനിടെ ജലാലാബാദിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ കോടതിയില്‍ ഭൂരിപക്ഷസമുദായത്തില്‍പ്പെട്ട ഒരുവിഭാഗം കേസ് ഫയല്‍ ചെയ്തു. കേസില്‍ അവര്‍ ജയിച്ചെന്നും അലി പറഞ്ഞു.
ഇതിനിടെ ഭൂമിയെ ശവസംസ്‌കാര സ്ഥലമായി പുനര്‍നാമകരണം ചെയ്ത് സര്‍ക്കാര്‍ മുന്‍ ഉത്തരവ് റദ്ദാക്കുകയും നിര്‍മ്മിച്ച ഘടനകള്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹാറന്‍പൂരിലെ തന്നെ ഇന്ദിരാ കോളനിയിലും സര്‍ക്കാര്‍ ബുള്‍ഡോസര്‍ രാജിന് ഒരുങ്ങുകയാണ്. ഇവിടെ 415 വീടുകള്‍ക്ക് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. ഇവയില്‍ ഭൂരിഭാഗവും മുസ്ലിം കുടുംബങ്ങളുടേതാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 80 വീടുകളും നിയമവിരുദ്ധമെന്ന് ആരോപിച്ച് പൊളിക്കാനായി അടയാളപ്പെടുത്തിയിട്ടുണ്ട്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ താമസം തുടങ്ങിയ കുടുംബങ്ങളുടെ മൂന്നാമത്തെയും നാലാമത്തെയും തലമുറകള്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിക്കുന്നത്. തങ്ങളുടെ ഭൂമിയാണിതെന്നാണ് ജലവിഭവ വകുപ്പ് അവകാശപ്പെടുന്നത്. ജീവിതം മുഴുവന്‍ ഇവിടെ തന്നെയാണ് കഴിഞ്ഞത്. പെട്ടെന്ന് വീടുകള്‍ അനധികൃതമാണെന്ന് പറയുന്നത് എങ്ങനെ ശരിയാകും?- മുഹമ്മദ് അക്രം ചോദിച്ചു. പി.എം ആവാസ് യോജനയിലൂടെയാണ് പലരും വീടുകള്‍ നിര്‍മിച്ചത്. അനധികൃത ഭൂമിയാണെങ്കില്‍ അവിടെ സര്‍ക്കാര്‍ നിര്‍മാണത്തിന് അനുമതി നല്‍കുമായിരുന്നോ?- അദ്ദേഹം ചോദിച്ചു.
ഞങ്ങള്‍ക്കു പോകാന്‍ മറ്റെവിടെയും ഇല്ല- പ്രദേശവാസി ശബാന ബീഗം പറഞ്ഞു. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് അവകാശപ്പെട്ടാണ് ജലവിഭവ വകുപ്പ് നോട്ടീസ് നല്‍കിയതെങ്കിലും പഴയ നികുതി രേഖകളും താമസരേഖകളും തങ്ങളുടെ അടുത്ത് ഉണ്ടെന്ന് കോളനിക്കാര്‍ പറയുന്നു. ജനങ്ങള്‍ സര്‍ക്കാരിന്റെ പദ്ധതിയിലൂടെ വീടുകള്‍ പണിതു. ഇപ്പോള്‍ അവരെ അനധികൃതരെന്ന് വിളിക്കുന്നത് ക്രൂരമാണെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."