എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി
കൊല്‍ക്കത്ത: എസ്.ഐ.ആര്‍ ജോലികളിലെ അമിത സമ്മര്‍ദ്ദവും, വീഴ്ച്ചകള്‍ക്കുമെതിരെ കൊല്‍ക്കത്ത നഗരത്തില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി. അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ ഉള്‍പ്പെടുന്ന നൂറ് കണക്കിന് ബിഎല്‍ഒമാരാണ് സമരത്തില്‍ അണിനിരന്നത്.
ബിഎല്‍ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. എസ്.ഐ.ആര്‍ ജോലി നടപടികളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ബംഗാളില്‍ കനത്ത പ്രതിഷേധവുമായി ബിഎല്‍ഒമാര്‍ രംഗത്തെത്തിയത്.
ഈ മാസം തുടക്കത്തിലാണ് ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ആരംഭിച്ചത്. ജോലി സമ്മര്‍ദ്ദം മൂലം ഇതുവരെ മൂന്ന് ബിഎല്‍ഒമാര്‍ ബംഗാളില്‍ മാത്രം മരിച്ചു. ഇതില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനെതിരെ ഭരണ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് കടുത്ത പ്രതിഷധം ഉയരുന്നുണ്ട്. ഡിസംബര്‍ 4 വരെയാണ് ബംഗാളിലെ എസ്.ഐ.ആര്‍ കാലാവധി. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 9ന് പ്രസിദ്ധീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
അതേസമയം എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് നിരവധി ബിഎല്‍ഒമാരുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം കേരളത്തിൽ എസ്.ഐ.ആർ ജോലിഭാരം മൂലം സമ്മർദ്ദത്തിലായ ബിഎൽഒമാർ തഹസിൽദാർക്ക് സങ്കട ഹരജി നൽകി. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎൽഒമാരാണ് സങ്കട ഹരജി നൽകിയത്. ജോലി ഭാരം കൂടുതലാണെന്നും, എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത് മാനസിക സമ്മർദത്തിന് കാരണമാകുന്നുണ്ടെന്നും ബിഎൽഒമാർ ഹരജിയിൽ പറയുന്നു.
ആദ്യം എന്യൂമറേഷൻ ഫോമിന്റെ വിതരണവും, സമാഹരണവും മാത്രമാണ് തങ്ങളുടെ ജോലിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ വോട്ടർമാരുടെ മുഴുവൻ ഡാറ്റയും ഡിജിറ്റലൈസ് ചെയ്യേണ്ട ബാധ്യത കൂടി ബിഎൽഒമാർക്കുണ്ട്. ആരുടേയെങ്കിലും വോട്ട് നഷ്ടപ്പെട്ടാൽ എല്ലാവരും തങ്ങൾക്കെതിരെ നീങ്ങുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ജോലി ചെയ്യാൻ പ്രയാസമുണ്ടെന്നും ബിഎൽഒമാർ സങ്കട ഹരജിയിൽ വ്യക്തമാക്കി.
Hundreds of BLOs, including teachers and government employees, held a major rally in Kolkata protesting excessive workload and issues in SIR duties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."