പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപെടൽ
ചാലക്കുടി: രാത്രി യാത്ര ചെയ്ത കോളേജ് വിദ്യാർഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി ജീവനക്കാരുടെ അതിക്രമം. പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥികളായ ഐശ്വര്യ എസ്. നായർ, ആൽഫ പി. ജോർജ് എന്നിവർക്കാണ് തിരുവനന്തപുരം - തൃശൂർ സൂപ്പർ ഫാസ്റ്റ് ബസിൽ ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. പഠനാവശ്യത്തിനായി എറണാകുളത്ത് പോയി മടങ്ങുകയായിരുന്നു വിദ്യാർഥിനികൾ. അങ്കമാലിയിൽ നിന്നും പൊങ്ങത്തേക്ക് ടിക്കറ്റെടുത്താണ് ഇവർ ബസിൽ കയറിയത്. എന്നാൽ പൊങ്ങത്ത് എത്തിയപ്പോൾ ബസ് നിർത്താൻ കണ്ടക്ടറും ഡ്രൈവറും തയ്യാറായില്ല.
തങ്ങൾ തനിച്ചാണെന്നും രാത്രിയായതിനാൽ ഇവിടെ ഇറങ്ങണമെന്നും പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും ജീവനക്കാർ ബസ് നിർത്താൻ കൂട്ടാക്കിയില്ല. കുട്ടികൾ പരിഭ്രാന്തരായി കരയുന്നത് കണ്ട സഹയാത്രികർ ഇടപെട്ടെങ്കിലും ജീവനക്കാർ ധാർഷ്ട്യം തുടരുകയായിരുന്നു. ഇതോടെ യാത്രക്കാർ കൊരട്ടി പൊലിസിനെ വിവരം അറിയിച്ചു.
ബസ് മുരിങ്ങൂർ എത്തിയപ്പോൾ അവിടെ ഇറക്കാമെന്ന് കണ്ടക്ടർ പറഞ്ഞെങ്കിലും, പരിചയമില്ലാത്ത സ്ഥലത്ത് രാത്രി ഇറങ്ങാൻ ഭയമാണെന്ന് കുട്ടികൾ അറിയിച്ചു. ഒടുവിൽ ഇവരെ ചാലക്കുടി സ്റ്റാൻഡിൽ നിർബന്ധപൂർവ്വം ഇറക്കുകയായിരുന്നു. യാത്രക്കാർ നൽകിയ വിവരമനുസരിച്ച് ചാലക്കുടി എസ്എച്ച്ഒ എം.കെ. സജീവിന്റെ നേതൃത്വത്തിൽ പൊലിസ് സംഘം സ്റ്റാൻഡിലെത്തി. പരിഭ്രാന്തരായ പെൺകുട്ടികളെ പൊലിസ് ആശ്വസിപ്പിക്കുകയും സുരക്ഷിതമായി കോളേജ് അധികൃതർക്കൊപ്പം വിട്ടയക്കുകയും ചെയ്തു.
കെഎസ്ആർടിസി ജീവനക്കാരുടെ നടപടിക്കെതിരെ വിദ്യാർഥിനികൾ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയിട്ടുണ്ട്. രാത്രികാലങ്ങളിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും നൽകേണ്ട മാനുഷിക പരിഗണന ലംഘിച്ച ജീവനക്കാർക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
In a distressing incident near Chalakudy, two college students were denied their requested stop by KSRTC Super Fast bus employees late at night. Despite the girls—students of Naipunnya College—breaking down in tears and pleading to be let off at Pongam, the driver and conductor refused to stop the vehicle. Even after fellow passengers protested against this lack of empathy, the staff remained adamant, eventually forcing the girls to get off at the Chalakudy terminal. Following a tip-off from passengers, the Koratty police intervened and ensured the students reached their college safely. A formal complaint has been lodged against the bus crew for their insensitive behavior toward women passengers during night hours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."