സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്: കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ
ആലപ്പുഴ: കായംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിലായി. 26-ാം വാർഡ് കൗൺസിലറായ ആലുംമൂട്ടിൽ നുജുമുദ്ദീനെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. സൊസൈറ്റിയുടെ മറവിൽ 6 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ.
നുജുമുദ്ദീന്റെ നേതൃത്വത്തിൽ ആരംഭിച്ച സൊസൈറ്റിയിൽ തുടക്കത്തിൽ വ്യാപാരികളെയാണ് ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് ചിട്ടി ആരംഭിച്ചതോടെ വൻ പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചു. നിക്ഷേപകരിൽ നിന്നും ചിട്ടി വരിക്കാരിൽ നിന്നും സ്വീകരിച്ച കോടിക്കണക്കിന് രൂപ പ്രതികൾ സ്വന്തം ബിസിനസ് ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് പൊലിസ് നിഗമനം. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ നിക്ഷേപകർ നുജുമുദ്ദീനെ സമീപിച്ചെങ്കിലും ഇയാൾ ഇവരെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.
നിക്ഷേപകരുടെ പരാതികൾ വർദ്ധിച്ചതോടെ ആലപ്പുഴ ജില്ലാ പൊലിസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. നിലവിൽ 6.18 കോടി രൂപയുടെ നഷ്ടം സൊസൈറ്റിയിലുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. നൂറനാട് പൊലിസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചാരുംമൂട് ബ്രാഞ്ചിൽ നിന്ന് ചിട്ടി വകയിലും നിക്ഷേപമായും ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു. തട്ടിപ്പ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നുജുമുദ്ദീൻ കായംകുളം മുനിസിപ്പാലിറ്റിയിലെ 26-ാം വാർഡിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലിസ് വ്യക്തമാക്കി.
Kayamkulam municipal councillor Alummuttil Nujumuddin has been arrested in connection with a multi-crore scam at a local cooperative society. As the head of the Vyapari Vyavasayi Co-operative Society, he allegedly defrauded investors of over ₹6 crore by promising high returns on deposits and chit funds. Investigations revealed that the funds were diverted for personal business use. Following numerous complaints and allegations of threats against investors, a special police team recorded his arrest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."