കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ
തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 13.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര വിജയം ഉറപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു.
ഈ വിജയത്തിന് പിന്നാലെ വനിതാ ക്രിക്കറ്റിൽ ഏറ്റവും വിജയങ്ങൾ സ്വന്തമാക്കുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡും ഹർമൻപ്രീത് കൗർ തന്റെ പേരിലാക്കി മാറ്റി. ഹർമൻപ്രീതിന്റെ കീഴിലെ ഇന്ത്യയുടെ 110ാം വിജയമായിരുന്നു കാര്യവട്ടത്തിലേത്. 109 വിജയങ്ങൾ സ്വന്തമാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ മറികടന്നാണ് ഹർമൻപ്രീതിന്റെ മുന്നേറ്റം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. നാല് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയുമാണ് ലങ്കൻ നിരയെ തകർത്തത്. 27 റൺസ് നേടിയ ഇമേഷ ദുലനിയാണ് ലങ്കയുടെ ടോപ് സ്കോറർ. ഹസിനി പെരേര (25), കൗഷിനി നുത്യാഗന (19*) എന്നിവർ പൊരുതിയെങ്കിലും നിശ്ചിത ഓവറിൽ വലിയ സ്കോർ പടുത്തുയർത്താൻ ലങ്കയ്ക്കായില്ല. ക്യാപ്റ്റൻ ചമാരി അത്തപ്പത്തു (0) നിരാശപ്പെടുത്തി.
ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗും രേണുക സിംഗിന്റെ തീപ്പൊരി ബൗളിംഗുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. 42 പന്തിൽ പുറത്താവാതെ 79 റൺസ് അടിച്ചുകൂട്ടിയ ഷെഫാലി വർമയാണ് വിജയശില്പി. മൂന്ന് സിക്സറുകളും 11 ഫോറുകളും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്.
India registered a convincing eight-wicket win over Sri Lanka Women in the third T20I. Following this victory, Harmanpreet Kaur also became the Indian captain with the most wins in women's cricket. This was India's 110th win under Harmanpreet.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."