പ്രവാസിളുടെ വോട്ട്: തെരഞ്ഞെടുപ്പ് കമ്മിഷൻ 'ഒളിച്ചുകളി' തുടരുന്നു; അഞ്ചര ലക്ഷം പ്രവാസികളുടെ വോട്ടവകാശം അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പ്രവാസി വോട്ടര്‍മാരുടെ കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒളിച്ചുകളി തുടരുന്നു. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് 10 ദിവസത്തിലധികം പിന്നിട്ടിട്ടും ഇന്ത്യന്‍ പൗരത്വമുള്ളവരുടെ രാജ്യത്തിന്റെ പുറത്ത് ജനിച്ച മക്കള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സിറ്റിസണ്‍ഷിപ്പ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം 1992ന് മുമ്പ് ഇന്ത്യയ്ക്ക് പുറത്ത് ജനിച്ചവരില്‍ ഇന്ത്യയില്‍ പിതാവിന് പൗരത്വമുണ്ടെങ്കിലും അതേപോലെ 1992ന് ശേഷം ജനിച്ചവരില്‍ മാതാവിനും പിതാവിനും ഇന്ത്യയില്‍ പൗരത്വമുണ്ടെങ്കില്‍ ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ട്. ഇത്തരക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോഴാണ് പ്രശ്‌നമുള്ളത്.
ഫോം 6എ പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ ജനിച്ച സ്ഥലത്തിന്റെ കോളത്തില്‍ ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്തിന്റെ പേര് നല്‍കാന്‍ മാത്രമാണ് ഇപ്പോള്‍ സാധിക്കുന്നത്.
ഇതുമൂലം ഇത്തരക്കാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കഴിഞ്ഞ നവംബറില്‍ ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിരുന്നു. പിന്നീട് പലതവണ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ വിഷയം എത്തിയെങ്കിലും ഇതുവരെ വെബ്‌സൈറ്റില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യറായിട്ടില്ല. അഞ്ചര ലക്ഷം പേര്‍ക്ക് ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുന്നില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് അഡ്വ.മുഹമ്മദ് ഷാ പറഞ്ഞു. എന്നാല്‍ വിഷയം ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.
expatriate vote: election commission continues to 'hide and seek'; voting rights of 5.5 lakh expatriates in uncertainty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."