എസ്.ഐ.ആർ: പുതിയ അപേക്ഷകൾ 9 ലക്ഷത്തിലേക്ക്; 1,09,164 അപേക്ഷകൾ പ്രവാസി വോട്ടർമാരുടേത്
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഒമ്പത് ലക്ഷത്തിനടുത്തെത്തി. 8,93,125 അപേക്ഷകളാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലെത്തിയത്. ഇതിൽ 1,09,164 അപേക്ഷകൾ പ്രവാസി വോട്ടർമാരുടേതാണ്. 4,87,817 അപേക്ഷകൾ എസ്.ഐ.ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ളതും ബാക്കിയുള്ളത് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്.
അതേസമയം,നോട്ടിസ് ലഭിച്ചതിനെ തുടർന്ന് കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കറും ഹിയറിങ്ങിന് ഹാജരായി. അദ്ദേഹം നിലവിൽ താമസിക്കുന്ന മണ്ഡലത്തിലുള്ള കവടിയാർ വില്ലേജ് ഓഫിസിലാണ് ഹാജരായി രേഖകൾ സമർപ്പിച്ചത്. അവസാന എസ്.ഐ.ആർ നടന്ന 2002ലെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഈ സമയം ബംഗളൂരുവിലായതിനാലാണ് എസ്.ഐ.ആർ പട്ടികയിൽ പേരില്ലാതിരുന്നത്. ഈ സാഹചര്യത്തിലാണ് രേഖകൾ ഹാജരാക്കാനായി എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
നോട്ടിസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് എത്തിയത്. നടപടിക്രമങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചാൽ സമയം നീട്ടും: മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹിയറിങ്ങിനുള്ള കാലാവധി നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നും ഇതുവരെ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.ഖേൽക്കർ പറഞ്ഞു. സമയം നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചാൽ അപ്രകാരം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആർ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടിനൽകണമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഈ മാസം 22 വരെയായിരുന്നു ഇതിനുള്ള സമയപരിധി. പട്ടികയിൽ നിന്ന് ഒഴിവായവർക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ പരാതി ഉന്നയിച്ചതോടെയാണ് കോടതി നിർദ്ദേശം. ഒന്നോ രണ്ടോ ആഴ്ച കൂടി നീട്ടുന്നത് പരിഗണിക്കാനാണ് കോടതി നിർദേശിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. അതേസമയം, പൗരത്വം സംബന്ധിച്ച പ്രശ്‌നങ്ങൾ കേരളത്തിൽ ഇല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി. ഫെബ്രുവരി 7നകം ഹിയറിങ് പൂർത്തിയാക്കാനാണ് ശ്രമം. ഈ മാസം 22 വരെ രേഖകൾ ഹാജരാക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു.
applications for inclusion in the electoral roll have reached nearly nine lakh. so far, 8,93,125 applications have been received by the election commission. out of these, 1,09,164 applications are from expatriate voters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."