എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക 26ന്; രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ
കോഴിക്കോട്: രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനത്തിൽ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഇരുപതാമത് മനുഷ്യജാലിക വിവിധ കേന്ദ്രങ്ങളിൽ നടക്കും. 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയവുമായി വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങൾ അണിനിരക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്‌റഫ്, മുൻ ജനറൽ സെക്രട്ടറി സത്താൽ പന്തലൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർഗീയതക്കും തീവ്രവാദത്തിനുമെതിരേ സംഘടന നടത്തുന്ന സാമൂഹിക ബോധവൽക്കരണത്തിന്റെ ഭാഗമായി 2007ലാണ് മനുഷ്യജാലിക ആരംഭിച്ചത്. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മലയാളീ സാന്നിധ്യമുള്ള ലോകരാജ്യങ്ങളിലും മനുഷ്യജാലിക വ്യാപിച്ചു. ഈ വർഷം ലോകത്തെ 85 കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആൾക്കൂട്ടക്കൊലപാതകങ്ങളും വിദ്വേഷ പ്രസംഗങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ അത് തടയാനായി, തെഹ്സിൻ പൂനെവാല കേസിന്റെ വിധിയിൽ സുപ്രിം കോടതി സംസ്ഥാനങ്ങൾക്ക് നൽകിയ മാർഗരേഖ അടിയന്തരമായി നടപ്പാക്കണം. കേരളത്തിലും മാർഗരേഖ ഫലപ്രദമായി നടപ്പാക്കാത്തത് വിദ്വേഷ പ്രചാരകർക്ക് സ്വൈര്യവിഹാരം നടത്താൻ അവസരം സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. വിദ്വേഷ പരാമർശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ സമീപനം ഖേദകരമാണ്. സർക്കാരിന്റെ ഭാഗമായവർ പോലും വിദ്വേഷ പ്രസ്താവനകൾ നടത്തുന്നത് ഗൗരവമായി കാണണം. കേരളത്തിന്റെ സൗഹൃദ പാരമ്പര്യം പ്രചരിപ്പിക്കുന്നതിനും വിദ്വേഷ പ്രചാരണങ്ങളുടെ നിജസ്ഥിതി വിശദീകരിക്കുന്നതിനും 'ഒരുമയുള്ള കേരളം' എന്ന ശീർഷകത്തിൽ ഫെബ്രുവരി രണ്ടാം വാരം മുതൽ സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
മനുഷ്യജാലികയുടെ മുന്നോടിയായി വൈകീട്ട് നാലിന് നടക്കുന്ന റാലിയിൽ വിഖായ വളണ്ടിയർമാരും സംഘടനാ പ്രവർത്തകരും അണിനിരക്കും. അഞ്ചു മണിക്ക് കൈകൾ ചേർത്ത് ജാലിക തീർത്ത് പ്രതിജ്ഞയെടുക്കും. സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടിയിൽ സംഘടനാ പ്രതിനിധി പ്രമേയ പ്രഭാഷണം നടത്തും.
തിരുവനന്തപുരത്ത് വിഴിഞ്ഞത്തും, കൊല്ലത്ത് കരുനാഗപ്പള്ളിയിലും ആലപ്പുഴ വടുതലയിലും ഇടുക്കി കുമ്പങ്കല്ലിലും എറണാകുളത്ത് ആലുവയിലും മനുഷ്യജാലിക നടക്കും. തൃശൂർ വെള്ളാങ്കല്ലൂരിലും പാലക്കാട് തൃക്കടീരിയിലും മലപ്പുറം ഈസ്റ്റിൽ എടക്കരയിലും മലപ്പുറം വെസ്റ്റിൽ പറമ്പിൽപീടികയിലും മനുഷ്യജാലികയൊരുങ്ങും. വയനാട് കമ്പളക്കാട്ടും കോഴിക്കോട് ആയഞ്ചേരിയിലും കണ്ണൂർ ചക്കരക്കല്ലിലും കാസർകോട് ബദിയടുക്കയിലും ജാലിക നടക്കും. കേരളത്തിന് പുറമേ കർണാടക, തമിഴ്നാട് ആന്ധ്ര, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ, ഡൽഹി, ഉത്തർപ്രദേശ്, തെലങ്കാന, ബിഹാർ, അസം, ജാർഖണ്ഡ്, ഗുജറാത്ത്, കശ്മിർ, ഹരിയാന,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും നടക്കും. രാജ്യത്തിന് പുറത്ത് മലേഷ്യ, സഊദി, യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ ഉൾപ്പെടെ 85 കേന്ദ്രങ്ങളിലാണ് ഈ വർഷം മനുഷ്യജാലിക നടക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."