അജിത് പവാറിന്റെ പിൻഗാമിയായി സുനേത്ര പവാർ; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു
മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ ചുമതലയേറ്റു. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് സജീവ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് എത്തിയ സുനേത്ര, വെല്ലുവിളികൾ നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് എൻസിപിയെ നയിക്കാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ രണ്ട് വർഷങ്ങൾ സുനേത്ര പവാറിനെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളുടേതായിരുന്നു. രാഷ്ട്രീയത്തിൽ തനിക്ക് താൽപ്പര്യമില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്ന അവർ, കുടുംബത്തിലെയും പാർട്ടിയിലെയും അപ്രതീക്ഷിത സാഹചര്യങ്ങളെത്തുടർന്നാണ് പൊതുരംഗത്തേക്ക് എത്തിയത്.
61-ാം വയസ്സിൽ ബാരാമതി ലോക്‌സഭാ മണ്ഡലത്തിൽ സുപ്രിയ സുലെയ്‌ക്കെതിരെ മത്സരിച്ചായിരുന്നു തുടക്കം. ആ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ അജിത് പവാറിന്റെ വിടവ് നികത്തി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോൾ വലിയ ഉത്തരവാദിത്തങ്ങളാണ് സുനേത്രയെ കാത്തിരിക്കുന്നത്.
രാഷ്ട്രീയ കുടുംബ പശ്ചാത്തലമുണ്ടായിട്ടും (പദംസിങ് പാട്ടീലിന്റെ സഹോദരി) സുനേത്ര ദീർഘകാലം സാമൂഹിക സേവന രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. തന്റെ ഗ്രാമമായ കതേവാഡിയെ മഹാരാഷ്ട്രയിലെ ആദ്യത്തെ 'ഇക്കോ വില്ലേജ്' ആക്കി മാറ്റിയത് സുനേത്രയുടെ നേതൃത്വത്തിലാണ്. 15,000ത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന ബാരാമതി ഹൈടെക് ടെക്സ്റ്റൈൽ പാർക്കിന്റെ സ്ഥാപക കൂടിയാണവർ.
ബാരാമതിക്കാർക്ക് അജിത് പവാർ 'ദാദ' (ജ്യേഷ്ഠൻ) ആയിരുന്നപ്പോൾ, സുനേത്ര അവർക്ക് സ്നേഹനിധിയായ 'വാഹിനി' (ഭാര്യാസഹോദരി) ആയിരുന്നു. ഉപമുഖ്യമന്ത്രി എന്ന നിലയിൽ സുനേത്രയ്ക്ക് മുന്നിലുള്ള പാത സുഗമമല്ല. എൻസിപിയിലെ പ്രഗത്ഭ നേതാക്കളായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ടുപോകുക എന്നത് പ്രധാന വെല്ലുവിളിയാണ്.
ശരദ് പവാർ വിഭാഗവുമായുള്ള ലയന സാധ്യതകൾക്കിടയിൽ സ്വന്തം വിഭാഗത്തിന്റെ തനിമ നിലനിർത്തുകയെന്ന വെല്ലുവിളിയും സുനേത്രയ്ക്ക് മുന്നിലുണ്ട്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ഉപമുഖ്യമന്ത്രി പദത്തിലെത്തുമ്പോൾ, അത് ഭരണത്തിലും എൻസിപിയിലും എന്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
sunetra pawar takes oath as maharashtra’s first woman deputy chief minister, emerging as ajit pawar’s political successor. the move reshapes state politics, strengthens ncp leadership, and signals growing representation of women in india’s power corridors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."