എപ്സ്റ്റീൻ രേഖകളിൽ മോദിയുടെ പേരും: രാജ്യത്തിന് നാണക്കേടെന്ന് പ്രതിപക്ഷം; റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പരാമർശിക്കപ്പെട്ടതിനെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ വിവാദം പുകയുന്നു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഒരു ഇമെയിലിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് ആധാരം. എന്നാൽ ഈ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
എപ്സ്റ്റീൻ അയച്ച ഒരു ഇമെയിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉപദേശം സ്വീകരിച്ചിരുന്നതായി അവകാശപ്പെടുന്നുണ്ട്. തന്റെ നിർദ്ദേശപ്രകാരമാണ് മോദി ഇസ്റാഈൽ സന്ദർശിച്ചതെന്നും അമേരിക്കൻ പ്രസിഡന്റിന് വേണ്ടിയാണ് താൻ അത്തരമൊരു ഇടപെടൽ നടത്തിയതെന്നും ഇതിലൂടെ ഗുണമുണ്ടായെന്നും ഇമെയിലിൽ പറയുന്നു. എന്നാൽ എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് വ്യക്തമാക്കുന്നില്ല.
റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കളങ്കിതനായ ഒരു വ്യക്തിയുടെ ഉപദേശം പ്രധാനമന്ത്രി എന്തിനാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം വ്യക്തികളുമായുള്ള ബന്ധം രാജ്യത്തിന് തന്നെ നാണക്കാടാണെന്നും വിഷയത്തിൽ വിശദീകരണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും എപ്സ്റ്റീന്റെ പരാമർശങ്ങൾ വെറും ജൽപനങ്ങൾ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റിപ്പോർട്ടുകളെ അത്യന്തം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി 2017-ൽ ഇസ്റാഈൽ സന്ദർശിച്ചു എന്നതിനപ്പുറം ഈ പരാമർശങ്ങളിൽ യാതൊരു യാഥാർത്ഥ്യവുമില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
യുഎസിൽ ഏറെ കാലമായി നിലനിന്നിരുന്ന നിയമപരമായ തടസ്സങ്ങൾ നീങ്ങിയതോടെയാണ് എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിട്ടത്. ഡിസംബർ 19-ന് ഉഭയകക്ഷി നിയമം പാസാക്കിയതിന് ആഴ്ചകൾക്ക് ശേഷമാണ് രേഖകൾ പൊതുമധ്യത്തിലെത്തിയത്. പുറത്തുവിട്ട പല രേഖകളിലും സുരക്ഷാ കാരണങ്ങളാലും ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമായി വലിയ തോതിൽ വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 82 പേജുള്ള ഒരു രേഖയിൽ ഒരു പേജ് ഒഴികെ ബാക്കിയെല്ലാം ഇത്തരത്തിൽ മറയ്ക്കപ്പെട്ട നിലയിലാണ്.
reports claiming prime minister narendra modi’s name appears in epstein-related documents triggered opposition criticism, calling it a national embarrassment. india’s ministry of external affairs firmly rejected the reports, terming them baseless and misleading.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."