ചരിത്രത്തിലേക്ക് വിരൽ ചൂണ്ടി ശതാബ്ദി അക്ഷരസാക്ഷ്യം പ്രകാശിതം
കുണിയ (കാസർക്കോട്): ഈ അക്ഷര ഖനി വിരൽ ചൂണ്ടുന്നത് ചരിത്രത്തിലേക്കാണ്. സമസ്തയുടെ മാത്രമല്ല മുസ്‌ലിം കൈരളിയുടെ നൂറ്റാണ്ടിന്റെ ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണത്. 1200 മൾട്ടി കളർ പേജുകളിലായി പിന്നിട്ട ശതാബ്ദിക്കാലത്തെ മുസ്‌ലിം കൈരളിയുടെ പ്രയാണം അക്ഷരങ്ങളാൽ കോറിയിട്ടാണ് സമസ്ത ശതാബ്ദി സ്മാരക ഗ്രന്ഥം ചരിത്രത്തിൽ പുതിയ ഏടുകൾ തുന്നിച്ചേർക്കുന്നത്.
സമസ്ത മഹാസമ്മേളത്തിന് തുടക്കം കുറിച്ച് ഇന്നലെ നടന്ന ഉദ്ഘാടന സമ്മേളനത്തിലാണ് ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശിതമായത്. മനോഹരമയ ക്യാംപ് നഗരിയിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ സ്വാഗതസംഘം ട്രഷറർ ഇബ്രാഹിം ഹാജി കുണിയക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മനോഹരമായ പുറം ചട്ടയിൽ കാമ്പുള്ള ഉള്ളടക്കത്തിൽ ബോർഡ് ബൈന്റിങ്ങോടെയാണ് ഗ്രന്ഥം തയാറാക്കിയത്. ആദർശ വിശുദ്ധിയോടെ മുസ്‌ലിം ലോകം കടന്നുപോയ നൂറ്റാണ്ടുകളും സമസ്തയുടെ നൂറ്റാണ്ടുമാണ് പ്രതിപാദ്യ വിഷയങ്ങൾ. അപൂർവ രേഖകളും ചിത്രങ്ങളുമാണ് സുവനീറിന്റെ മുഖ്യ ആകർഷകം.
സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായുള്ള അഭിമുഖങ്ങൾ, ശതാബ്ദി പ്രമേയ വിശകലനം, കേരളത്തിലെ സയ്യിദ് കുടുംബങ്ങൾ, ഖാസിമാർ, കേരള മുസ്‌ലിം ആവിർഭാവത്തിന്റെയും വികാസത്തിന്റെ വിശദമായ ചരിത്രം, നവോഥാന നായകർ, സുന്നീ ആദർശങ്ങൾ, ആശയ വ്യതിയാനങ്ങൾ, സമസ്തയുടെ രൂപീകരണം, ഭരണഘടന, സമ്മേളനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ആശയ സമരങ്ങൾ, സംഭാവനകൾ, നിയമപോരാട്ടങ്ങൾ, 1945 മുതൽ 2025 വരെയുള്ള മുശാവറ തീരുമാനങ്ങൾ, മൺമറഞ്ഞ നേതാക്കൾ, നിലവിലെ മുശാവറ മെംബർമാർ, പോഷക ഘടകങ്ങൾ, കേരളേതര സംസ്ഥാനങ്ങളിലെ സമസ്തയുടെ പ്രവർത്തനങ്ങൾ തുടങ്ങി നൂറോളം അധ്യായങ്ങളാണ് ഗ്രന്ഥത്തിലുള്ളത്.
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ചെയർമാനും വാക്കോട് മൊയ്തീൻകുട്ടി ഫൈസി കൺവീനറുമായ സമിതിയാണ് സുവനീറിന്റെ അണിയറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വാക്കോട് മൊയ്തീൻ കുട്ടി ഫൈസി ചീഫ് എഡിറ്ററും പി.എ സ്വാദിഖ് ഫൈസി താനൂർ എഡിറ്ററും ടി. അബ്ദുസ്സമദ് റഹ്‌മാനി കരുവാരക്കുണ്ട് എഡിറ്റർ ഇൻ ചാർജുമാണ്. സി.പി ബാസിത് ഹുദവി തിരൂർ, ശുഐബുൽ ഹൈതമി വാരാമ്പറ്റ, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, പി.യു മുഹമ്മദ് ഫാരിസ് എന്നിവർ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളാണ്. എൻ.സി ശഫീഖ് ചേലേമ്പ്രയാണ് രൂപകൽപന ചെയ്തത്. ശതാബ്ദി സ്മാരക ഗ്രന്ഥത്തിന്റെ പ്രീബുക്കിങ് തഹിയ്യ ആപ്ലിക്കേഷനിലൂടെ നേരത്തെ ആരംഭിച്ചിരുന്നു. 600 രൂപ മുഖവിലയുള്ള ഗ്രന്ഥം ഇന്ന് മുതൽ സമസ്ത സെന്റിനറി ക്യാംപിലെ കേന്ദ്രങ്ങളിൽ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."