ചരിത്രസാക്ഷ്യം; ലോക ഭൂപടത്തിൽ ഇനി കുണിയയും
കുണിയ: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയം. അക്ഷരാർഥത്തിൽ ഒരൊറ്റ സമ്മേളനം കൊണ്ട് ആരുമറിയാതിരുന്ന കാസർകോട് ജില്ലയിലെ കുണിയ ഗ്രാമം ലോക ചരിത്രത്തിന്റെ ഭാഗമായി. ഇന്നലെ പ്രഭാതം മുതൽ എല്ലാ വഴികകളും കുണിയയിലേക്ക് ഒഴുകുകയായിരുന്നു. ഉച്ചയോടെ കുണിയയിലെ പൊതുമ്മേളന നഗരിയായ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ സമസ്ത പ്രവർത്തകർ എത്തിത്തുടങ്ങി. വൈകീട്ട് സമസ്ത ശതാബ്ദി സമ്മേളനം തടുങ്ങും മുമ്പുതന്നെ കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനോടു ചേർന്നുള്ള വിശാലമായ മൈതാനം നിറഞ്ഞുകവിഞ്ഞു.
കേരളത്തിനകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് വാഹനങ്ങളിലാണ് ലക്ഷങ്ങൾ കുണിയിയലേക്ക് ഒഴുകിയത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും സമാപന പൊതുസമ്മേളനത്തിന് സാക്ഷ്യംവഹിക്കാൻ പ്രവർത്തകർ എത്തിയയോടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സമാപനം ലോകത്താകെയുള്ള സമസ്ത പ്രവർത്തകരുടെ മഹാസംഗമം കൂടിയായി. 10,000 പേർ പങ്കെടുത്ത രണ്ടു ദിവസത്തെ ദാഈ ക്യാംപും 33,313 പേർ പങ്കെടുത്ത പ്രതിനിധി ക്യാംപും പൂർത്തിയാക്കിയായിരുന്നു ഇന്നലത്തെ പൊതുസമ്മേളനം.
വൈകീട്ട് 4.30ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനം പൂർത്തിയായി ആളുകൾ പിരിഞ്ഞുപോകുമ്പോൾ അർധരാത്രിയോടടുത്തു. ലോകത്തെ രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക വ്യാവസായ രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത സമാപന പൊതുസമ്മേളനം കേരളീയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായി മാറി. 2024 ജനുവരി 28ന് ബംഗളൂരുവിൽ നടത്തിയ പ്രഖ്യാപന സമ്മേളനത്തോടെയാണ് സമസ്ത ശതാബ്ദി സമ്മേളനത്തിന് തുടക്കമായത്.
യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, മലേഷ്യ, ലക്ഷദ്വീപ്, ആൻഡമാൻ, കർണാടക തുടങ്ങിയ ഇടങ്ങളിൽ വിപുലമായ സമ്മേളനങ്ങളും കന്യാകുമാരി മുതൽ മംഗളൂരു വരെ മൂന്നു സംസ്ഥാനങ്ങളിലൂടെ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നയിച്ച ശതാബ്ദി സന്ദേശയാത്രയും പൂർത്തിയാക്കിയാണ് കുണിയയിൽ ശതാബ്ദി മഹാസമ്മേളനത്തിന്റെ സമാപ്തി.
നൂറ്റാണ്ട് പൂർത്താക്കിയ സമസ്ത കേരള ജംഇയ്യതുൽ ഉലമയ്ക്ക് സമൂഹത്തിലുള്ള ആഴത്തിലുള്ള വേരോട്ടത്തിന്റെ നേർസാക്ഷ്യം കൂടിയായ കുണിയയിലെ ചരിത്ര മഹാസമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."