കൊലപാതകക്കേസിൽ ബിജെപി എംഎൽഎ വിമാനത്താവളത്തിൽ പിടിയിൽ; ഹരജി സുപ്രിം കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ്
ബംഗളുരു: കൊലപാതകക്കേസിൽ കർണാടക മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്ത് കർണാടക പൊലിസ്. അഹമ്മദാബാദിൽ നിന്ന് എത്തിയ ഉടൻ ബൈരതി ബസവരാജിനെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പൊലിസ് വൃത്തങ്ങൾ അറിയിച്ചു. ടെർമിനൽ -1 ൽ അദ്ദേഹത്തിന്റെ വരവിനായി കാത്തിരുന്ന ദേവനഹള്ളി പൊലിസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊലപാതകത്തിൽ മുൻകൂർ ജാമ്യം നിഷേധിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ ബൈരതി ബസവരാജ് സമർപ്പിച്ച ഹരജി സുപ്രിം കോടതി തള്ളിയിരുന്നു. ഇതിന് മണിക്കൂറുകൾക്കുള്ളിലാണ് കെആർ പുരം എംഎൽഎയുടെ അറസ്റ്റ്.
2025 ജൂലൈ 15 ന് ബംഗളുരു ഭാരതി നഗറിൽ വെച്ച് ഗുണ്ടാസംഘത്തലവൻ ബിക്ലു ശിവു എന്ന ശിവപ്രകാശിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അന്വേഷണത്തിനിടെ, കുറ്റകൃത്യത്തിൽ മുൻ മന്ത്രിയായ ബസവരാജിന്റെ പങ്കിനെക്കുറിച്ച് പൊലിസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. എഫ്‌ഐആറിൽ അഞ്ചാം പ്രതിയായാണ് ബസവരാജിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.
പൊലിസ് പറയുന്നതനുസരിച്ച്, കാറിൽ എത്തിയ അക്രമികൾ അമ്മയുടെ മുന്നിൽ വെച്ച് ശിവപ്രകാശിനെ കൊലപ്പെടുത്തുകയായിരുന്നു. ശിവപ്രകാശിന്റെ അമ്മ വിജയലക്ഷ്മിയുടെ മൊഴി പ്രകാരം, എട്ട് മുതൽ ഒമ്പത് വരെ ആളുകൾ ഇരുമ്പ് ദണ്ഡുകളും വടിവാളുകളും ഉപയോഗിച്ച് തന്റെ മകനെ ആക്രമിക്കുകയായിരുന്നു. സുഹൃത്ത് ഇടപെടാൻ ശ്രമിച്ചപ്പോൾ അവർ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അവനെയും അടിച്ചു എന്നും മൊഴിയിൽ ഉണ്ട്.
2025 ഫെബ്രുവരി മുതൽ കിതഗനൂർ പ്രദേശത്ത് ഭൂമി സ്വന്തമാക്കാൻ നടത്തിയ സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കെ.ആർ പുര എംഎൽഎയാണ് ബൈരതി ബസവരാജ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."