'മുഹമ്മദ്' ദീപക്കിന്റെ ജിം പൂട്ടേണ്ടിവരില്ല; സഹായവുമായി സുപ്രിം കോടതിയിലെ 20 മുതിർന്ന അഭിഭാഷകർ, നടപടി അംഗത്വം കുത്തനെ കുറഞ്ഞതിന് പിന്നാലെ
ന്യൂഡൽഹി: മുസ്‌ലിം കടയുടമയെ ഭീഷണിപ്പെടുത്താനെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകരെ നേരിട്ട ദീപക് കുമാറിന്റെ പജീവനമാർഗമായ ജിം നിലനിർത്താൻ ഇടപെട്ട് സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകർ. ഹിന്ദുത്വരുടെ വേട്ടയാടൽ ഉണ്ടായതിന് പിന്നാലെ ദീപകിന്റെ ഹൾക്ക് ജിമ്മിലെ അംഗസംഖ്യ 150 ൽ നിന്ന് 15 ആയി കുറഞ്ഞിരുന്നു. കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് മുൻപിൽ 'എന്റെ പേര് മുഹമ്മദ് ദീപക്' എന്ന് പറഞ്ഞാണ് ദീപക് കുമാർ നേരിട്ടത്.
സംഭവത്തിന് പിന്നാലെ ജിം അംഗത്വത്തിൽ കുറവ് ഉണ്ടായതോടെ സ്ഥാപനത്തിന്റെ പ്രതിമാസ വാടകയായ 40,000 രൂപയും വീട് പണിയാൻ കടം വാങ്ങിയ വായ്പയും അടയ്ക്കാൻ ദീപക് കുമാർ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. മാധ്യമ റിപ്പോർട്ടിനെ തുടർന്ന്, മുതിർന്ന അഭിഭാഷകർ ഒരു വർഷത്തെ അംഗത്വ ഫീസായി 10,000 രൂപ വീതം നൽകുമെന്ന് അറിയിച്ചു. സുപ്രിം കോടതിയിലെ 20 മുതിർന്ന അഭിഭാഷരാണ് സന്നദ്ധത അറിയിച്ചത്.
ജിം സന്ദർശിച്ച് അംഗത്വം വാങ്ങിയ എംപി ജോൺ ബ്രിട്ടാസിന്റെ പ്രവൃത്തിയാണ് ഈ നീക്കത്തിന് പ്രചോദനമായതെന്ന് അവർ പറഞ്ഞു. ദീപക്കിനോട് സംസാരിച്ചതായും പണം സഹായമായി സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും ഡ്രൈവ് നയിച്ച അഭിഭാഷകൻ പറഞ്ഞു. തുടർന്ന് അംഗത്വം എന്ന നിലയിൽ ഒരു ബദൽ മാർഗം അഭിഭാഷകൻ കണ്ടെത്തുകയായിരുന്നു. പിന്നാലെ സമൂഹത്തിൽ നിന്നുള്ള ആളുകളെ സംഭാവന ചെയ്യാൻ പ്രേരിപ്പിച്ചു. ഫീസ് താങ്ങാൻ കഴിയാത്ത പ്രാദേശിക ജിം ഉപഭോക്താക്കൾക്ക് വാർഷിക അംഗത്വത്തിന് ധനസഹായം നൽകുകയാണ് ഇവർ ചെയ്യുക. ഉപഭോക്താക്കൾക്ക് നൽകുന്ന അംഗത്വ കാർഡിൽ അംഗത്വത്തിന് പണം നൽകിയ സംഭാവകന്റെ പേര് ഉണ്ടായിരിക്കും. ഇതുവഴി പ്രദേശത്തെ സാധാരണക്കാർക്ക് ജിം സൗജന്യമായി ഉപയോഗപ്പെടുത്താൻ സാധിക്കും.
ഇതിനുപുറമെ, നിയമപോരാട്ടത്തിന് അദ്ദേഹത്തിന് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്തുകൊണ്ട് അഭിഭാഷകരുടെ സംഘം പിന്തുണ നൽകിയിട്ടുണ്ട്. 20-ലധികം അഭിഭാഷകർ ഇപ്പോൾ ഈ സംരംഭത്തിൽ ചേർന്നിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ അദ്ദേഹത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നടി സ്വര ഭാസ്‌കറും എഴുത്തുകാരി ഹർഷ് മന്ദറും അദ്ദേഹത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിന് അംഗത്വങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ആശയം മുന്നോട്ടുവച്ചിരുന്നു.
എന്താണ് സംഭവിച്ചത്?
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ച ജനുവരി 26നായിരുന്നു സംഭവം. പാർക്കിൻസൺസ് രോഗം ബാധിച്ച 70 വയസ്സുള്ള ഒരു മുസ്‌ലിം കടയുടമയെ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടാണ് ദീപക് കുമാർ (38) എത്തുന്നത്. കടയുടെ പേരിൽ നിന്ന് "ബാബ" എന്ന വാക്ക് ഒഴിവാക്കാൻ ആവശ്യപ്പെട്ടായിരുന്നു ഹിന്ദുത്വരുടെ ആക്രമണം. എന്നാൽ ദീപക് ഇവരെ നേരിട്ടു. ഏറ്റുമുട്ടലിനിടെ, പേര് ചോദിച്ചപ്പോൾ, മുഹമ്മദ് ദീപക് ആണെന്ന് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.
ഈ വീഡിയോ രാജ്യമാകെ വൈറലായി. പിന്നാലെ ജനുവരി 31 ന്, ദീപക്കിനെ നേരിടാൻ ബജ്‌റംഗ് ദളിലെ നിരവധി അംഗങ്ങൾ ഒത്തുകൂടി, പക്ഷേ പൊലിസ് അവരെ തടഞ്ഞു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞതോടെ ബ്ജറംഗ്ദൾ പ്രവർത്തകർ കൂട്ടം ചേർന്ന് ദീപകിനെതിരെ ആക്രമണ ആഹ്വാനവുമായി രംഗത്തെത്തി. വിവിധ സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ പേജുകളിൽ കൊലവിളി നിറഞ്ഞു. ഡെറാഡൂൺ, ഹരിദ്വാർ തുടങ്ങിയ വിവിധ നഗരങ്ങളിൽ നിന്നാണ് ഹിന്ദുത്വ പ്രവർത്തകർ കൊലവിളിച്ചെത്തിയത്. ദീപകിന്റെ വീടിനു മുന്നിലും ജിംനേഷ്യം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലും ഭീഷണി മുദ്രാവാക്യങ്ങളുമായി അവർ ഒത്തുകൂടി.
തന്റെ ധീരമായ പ്രവൃത്തിയിലൂടെ ദേശീയ മാധ്യമങ്ങളുടെ മുതൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വരെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റി ദീപക് കുമാർ. എന്നാൽ ദീപകിന്റെ വീട് വളഞ്ഞും, അദ്ദേഹം നടത്തുന്ന ജിംനേഷ്യത്തിനു മുന്നിലെത്തി കൊലവിളി നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ. ദീപക്കിന് മേൽ കേസ് ചുമത്തുന്ന നടപടിയാണ് പൊലിസ് സ്വീകരിച്ചത്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റങ് ദൾ സംഘടനകൾ നൽകിയ പരാതിയിലാണ് പൊലിസിന്റെ നടപടി. ബജ്‌റങ് ദൾ പ്രവർത്തകരെ ആക്രമിച്ചു, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."