അടുത്ത തവണയും പിണറായി തന്നെ മുഖ്യമന്ത്രി; പ്രവചനവുമായി മണിശങ്കർ അയ്യർ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത തവണയും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ‘വിഷൻ 2031’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാവപ്പെട്ടവർക്കും രാജ്യനിർമ്മാണത്തിൽ പങ്കാളിത്തമുണ്ടെന്ന് തോന്നുന്ന ഒരു ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. ഈ ലക്ഷ്യത്തിലേക്ക് ഏറ്റവും മികച്ച പുരോഗതി കൈവരിച്ചത് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്നത് കൗതുകകരമായ വസ്തുതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇതൊരു പ്രശംസയാണോ പരിഹാസമാണോ എന്ന് എനിക്കറിയില്ല. പക്ഷേ, ഇതൊരു ഔദ്യോഗിക ചടങ്ങായിട്ടും എന്റെ പാർട്ടി സഹപ്രവർത്തകർ ഇവിടെ ഇല്ലാത്തതിൽ ഞാൻ ഖേദിക്കുന്നു എന്നും മണിശങ്കർ അയ്യർ പറഞ്ഞു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പഞ്ചായത്തീരാജ് ആശയങ്ങൾ മറ്റേതൊരു സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചു. ത്രിതല പഞ്ചായത്തീരാജ് ഭരണനിർവ്വഹണത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. എന്നാൽ പ്രായോഗികമായി ഒന്നാമതാണെങ്കിലും നിയമപരമായ കാര്യങ്ങളിൽ കേരളം ഇപ്പോഴും രണ്ടാം സ്ഥാനത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കർണാടകയിലെ രമേഷ് കുമാർ കമ്മിറ്റി റിപ്പോർട്ട് മാതൃകയാക്കി കേരളത്തിലും പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡോ. തോമസ് ഐസക്കിന്റെ ഉൾക്കാഴ്ചകളും വി.കെ. രാമചന്ദ്രന്റെ അനുഭവസമ്പത്തും ഉപയോഗപ്പെടുത്തി പഞ്ചായത്തീരാജ് രംഗത്ത് കേരളത്തിന്റെ ഒന്നാം സ്ഥാനം നിയമപരമായി ഉറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ന് പഞ്ചായത്തീരാജിനായി ശബ്ദമുയർത്താൻ അധികം ആരും അവശേഷിക്കുന്നില്ലെന്നും ആ ദൗത്യം കേരളം പൂർത്തിയാക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
pinarayi will be the chief minister again," predicted veteran congress leader mani shankar aiyar. speaking at a recent event, aiyar praised pinarayi vijayan's administrative skills and political leadership, stating that the ldf is likely to retain power under his guidance in the upcoming elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."