റമദാൻ വിപണിയിൽ പരിശോധന ശക്തമാക്കി ഖത്തർ; 24 മണിക്കൂറും നിരീക്ഷണം
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ വ്രതമെടുക്കുന്നവർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ പരിശോധനകൾ ഊർജ്ജിതമാക്കി മുനിസിപ്പാലിറ്റികൾ. റമദാൻ ടെന്റുകൾ, റസ്റ്റോറന്റുകൾ, കശാപ്പുശാലകൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
തലസ്ഥാനമായ ദോഹയിൽ മാത്രം ഏകദേശം 10,000 പരിശോധനാ റൗണ്ടുകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇതിനകം 298 ഭക്ഷ്യ സാമ്പിളുകൾ സർക്കാർ ലാബിൽ വിശകലനം ചെയ്തു. നിയമലംഘനം കണ്ടെത്തിയാൽ ഒരു ദിവസം മുതൽ രണ്ട് മാസം വരെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ദോഹ മുനിസിപ്പാലിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹമദ് സുൽത്താൻ അൽ ഷഹ്വാനി മുന്നറിയിപ്പ് നൽകി.
റമദാൻ മാസത്തിൽ വിപണിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അൽ ഷഹാനിയ മുനിസിപ്പാലിറ്റി പരിശോധനകളെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. റമദാനിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾക്കും ഫ്രൈയിംഗ് ഷോപ്പുകൾക്കുമാണ് മുൻഗണന നൽകുന്നത്. തുടർന്ന്, രണ്ടാം പത്ത് ദിവസങ്ങളിൽ ഗരൻഗാവോ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മിഠായി, ചോക്ലേറ്റ് കടകളിൽ പരിശോധന കർശനമാക്കും. അവസാന പത്ത് ദിവസങ്ങളിൽ ഈദുൽ ഫിത്തർ ഒരുക്കങ്ങളുടെ ഭാഗമായി ബേക്കറികൾ, പഴക്കടകൾ, പരമ്പരാഗത അടുക്കളകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും നിരീക്ഷണം.
മറ്റ് മുനിസിപ്പാലിറ്റികളും സമാനമായ രീതിയിൽ കർശന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉമ്മു സലാൽ മുനിസിപ്പാലിറ്റി സെൻട്രൽ ഫിഷ് മാർക്കറ്റിലും മത്സ്യ വിതരണ വാഹനങ്ങളിലും പ്രത്യേക വെറ്ററിനറി പരിശോധന നടത്തുന്നുണ്ട്. അൽ വക്ര, അൽ റയ്യാൻ മുനിസിപ്പാലിറ്റികളിൽ കശാപ്പുശാലകൾ, മത്സ്യ വിപണികൾ എന്നിവിടങ്ങളിൽ രാവിലെയും വൈകുന്നേരവും രാത്രിയുമായി പ്രത്യേക ഷിഫ്റ്റുകളിൽ ഇൻസ്പെക്ടർമാരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, അൽ ഖോർ, അൽ ഷമാൽ മുനിസിപ്പാലിറ്റികളിൽ കശാപ്പുശാലകളിലും മറ്റ് ഭക്ഷ്യ യൂണിറ്റുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇലക്ട്രോണിക് പരിശോധനാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കശാപ്പുശാലകളിൽ മൃഗഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ജോലി സമയം നീട്ടുകയും ചെയ്തിട്ടുണ്ട്. പരാതികൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനവും സജ്ജമാണ്. അറബിയിലും ഇംഗ്ലീഷിലുമുള്ള ബോധവൽക്കരണ ബ്രോഷറുകൾ വിതരണം ചെയ്യുന്നതിനൊപ്പം തൊഴിലാളികൾക്കും ഉടമകൾക്കുമായി വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
authorities in Qatar have strengthened ramadan market inspections with round the clock monitoring to ensure price control, food safety, and consumer protection during the holy month, reinforcing strict regulatory oversight across commercial outlets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."