നിയമസഭാ തെരഞ്ഞെടുപ്പ്; ഉഭയകക്ഷി ചർച്ച എങ്ങുമെത്താതെ എൻ.ഡി.എ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം നേരത്തെ നടത്തേണ്ടെന്ന് ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദേശം നൽകി. യു.ഡി.എഫിൻ്റെയും എൽ.ഡി.എഫിൻ്റെയും സ്ഥാനാർഥിനിർണയം കൂടി പരിഗണിച്ച് സാവകാശം മതിയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയ 11 നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടെ നേരത്തെ തന്നെ സ്ഥാനാർഥികളെ രംഗത്തിറക്കി പ്രചാരണം ആരംഭിക്കാനാണ് സംസ്ഥാന നേതൃത്വം തയാറെടുത്തത്.
ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക തയാറാക്കി ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു. ഫെബ്രുവരി പകുതിയോടെ ഒന്നാംഘട്ട പട്ടിക പ്രഖ്യാപിക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് ദേശീയ നേതൃത്വം പ്രഖ്യാപനം സാവകാശം മതിയെന്ന നിർദേശം നൽകിയത്. ആരും സ്ഥാനാർഥി ചമയേണ്ടെന്നും നിർദേശമുണ്ട്.
സംഘടനാ ചുമതലയുള്ള എസ്. സുരേഷ് ഒഴികെയുള്ളവർ സ്ഥാനാർഥികളായേക്കുമെന്നാണ് സൂചന. പ്രഥമ പട്ടികയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമത്തും വി. മുരളീധരൻ കഴക്കൂട്ടത്തും കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും സീറ്റ് ഉറപ്പിച്ചിരിക്കുകയാണ്. വൈസ് പ്രസിഡന്റുമാരിൽ ആർ. ശ്രീലേഖ വട്ടിയൂർക്കാവിലും പി. സുധീർ ആറ്റിങ്ങലിലും ഷോൺ ജോർജ് പാലായിലും മത്സരിച്ചേക്കും.സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ എം.ടി രമേശ് ചെങ്ങന്നൂരിലും ശോഭാസുരേന്ദ്രൻ കായംകുളത്തും അനൂപ് ആന്റണി തിരുവല്ലയിലും മത്സരിക്കാനാണ് സാധ്യത.
അതിനിടെ, എൻ.ഡി.എയിലെ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച എങ്ങുമെത്തിയില്ല . ബി.ഡി.ജെ.എസുമായും പുതിയതായി മുന്നണിയിലെത്തിയ ട്വൻ്റി 20 യുമായുമാണ് പ്രധാനമായും സീറ്റ് വിഭജനം നടത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."