മസാജിങ് സെന്ററുകൾ ലൈസൻസ് ഉടമകളുടെ വിവരശേഖരണത്തിന് നിർദേശം
കോഴിക്കോട്: സംസ്ഥാനത്തുടനീളം അനധികൃതമായി നടത്തുന്ന സ്പാകൾ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലൈസൻസികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശം. 20 പൊലിസ് ജില്ലകളിലും പ്രവർത്തിക്കുന്ന സ്പാകളുടെ ഉടമകളുടെയും ലൈസൻസികളുടെയും വിവരങ്ങളാണ് ശേഖരിക്കാൻ നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് ജില്ലാ സ്‌പെഷൽ ബ്രാഞ്ച് വിവരശേഖരണം ആരംഭിച്ചു.
തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ സ്പാ നടത്തിപ്പുമായി പൊലിസിന് അവിശുദ്ധ ബന്ധമുണ്ടെന്ന വ്യാപക ആരോപണങ്ങളുയർന്നിരുന്നു. കടവന്ത്രയിലെ സ്പാ നടത്തിപ്പിന് പിന്നിൽ പൊലിസുകാർക്കുള്ള പങ്ക് മാസങ്ങൾക്ക് മുൻപേ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കോഴിക്കോട് മലാപ്പറമ്പിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പിന് പിന്നിൽ പൊലിസുകാരാണെന്നതും കണ്ടെത്തിയിരുന്നു. എങ്കിലും സമാനമായ രീതിയിൽ മറ്റിടങ്ങളിൽ ഇത്തരത്തിലുള്ള അവിശുദ്ധ ബന്ധമുണ്ടോയെന്നത് വിശദമായി അന്വേഷിച്ചില്ല.
സ്പാ നടത്തിപ്പുകാർ ബിനാമികളാണെന്നും, പൊലിസ് ഉദ്യോഗസ്ഥർ യഥാർത്ഥ ഉടമകളോ പങ്കാളികളോ ആകാനുള്ള സാധ്യതയുണ്ടെന്നും വീണ്ടും ആരോപണം ശക്തമായതോടെയാണ് വിശദമായ വിവരങ്ങൾ സ്‌പെഷൽബ്രാഞ്ച് ശേഖരിക്കുന്നത്.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുണ്ടെങ്കിൽ അക്കാര്യം പ്രത്യേകം പരാമർശിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് സ്പാകൾ പ്രവർത്തിക്കുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നിരവധി തവണ വിവിധ ജില്ലകളിൽ നിന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ സ്പാകളിൽ കയറിയുള്ള പരിശോധനയ്ക്ക് പൊലിസ് തയാറായില്ല.
സ്പാകൾക്ക് ലൈസൻസ് നൽകുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവയുണ്ടെങ്കിൽ അത് കണ്ടെത്തേണ്ട ചുമതലയും തദ്ദേശസ്ഥാപനങ്ങൾക്കാണ്. അതിനാലാണ് ഇത്തരം സ്ഥാപനങ്ങളിൽ പൊലിസ് പരിശോധന നടത്താത്തതെന്നാണ് വിശദീകരണം.
സ്പാകളിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നുണ്ടെന്ന ആരോപണം ഉയർന്നാലും സ്പാ ജീവനക്കാർക്കോ ഉപഭോക്താവിനോ പരാതികളില്ലാത്ത പക്ഷം കേസെടുക്കാനും പൊലിസിന് സാധിക്കില്ല. അടച്ചിട്ട സ്പാകളിലെ മുറിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ തെളിയിക്കാനും പൊലിസിന് വഴിയില്ല. ഇതിനാൽ പരിശോധനയും നടത്താറില്ല. സ്പാകൾക്കെതിരേ സമീപത്തെ വീട്ടുകാരും കച്ചവടക്കാരുമാണ് പൊലിസിൽ വിവരം നൽകാറുള്ളത്.
ഇപ്രകാരം വ്യാപക പരാതികൾ ഉയർന്നാൽ സ്ഥാപനത്തിലെത്തി താക്കീത് ചെയ്യുക മാത്രമാണ് പൊലിസിന്റെ പതിവ്. അതേസമയം തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന കൃത്യമായി നടക്കാത്തതാണ് അനധികൃത സ്പാകൾ തഴച്ചുവളരാൻ കാരണമായതെന്നാണ് പൊലിസ് പറയുന്നത്. ലൈസൻസ് ലഭിച്ച സ്പാകൾ പോലും മാനദണ്ഡപ്രകാരമാണോ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന കുറവാണെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."