നാളെ മാസപ്പിറവി നിരീക്ഷിക്കാൻ ഗൾഫ് രാഷ്ട്രങ്ങളുടെ ആഹ്വാനം; പതിവ് തെറ്റിച്ചു ഒമാൻ, ഓരോ രാജ്യത്തെയും അവസ്ഥകൾ ഇങ്ങനെ | Ramadan 2026
റിയാദ്/ ദുബൈ/ ദോഹ: നാളെ (ചൊവ്വാഴ്ച ഹിജ്റ വർഷം 1446-ലെ വിശുദ്ധ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്തു ഗൾഫ് രാജ്യങ്ങൾ. നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി (Binoculars) വഴിയോ മാസപ്പിറവി ദർശിക്കുന്നവർ അടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണം. അതല്ലെങ്കിൽ കോടതിയുമായി ബന്ധപ്പെടാൻ സൗകര്യമുള്ള തൊട്ടടുത്ത കേന്ദ്രങ്ങളിൽ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മാസപ്പിറവി നിരീക്ഷിക്കാൻ താൽപ്പര്യവും കഴിപ്പുമുള്ളവർ പ്രാദേശികമായി രൂപീകരിച്ചിട്ടുള്ള സമിതികളിൽ ചേർന്ന് പ്രവർത്തിക്കണമെന്നും കോടതി അഭ്യർത്ഥിച്ചു. പുണ്യപ്രവൃത്തികളിൽ സഹകരിക്കുക എന്ന ലക്ഷ്യത്തോടെ ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത് മുസ്ലിം ഉമ്മത്തിന് ഗുണകരമാകുമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഓരോ രാജ്യത്തെയും അവസ്ഥകൾ ഇപ്രകാരം ആണ്.
സൗദി അറേബ്യ
സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് നാളെ വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ ചന്ദ്രക്കല ദൃശ്യമാകുന്നവർ അടുത്തുള്ള കോടതിയെ അറിയിക്കാനാണ് നിർദ്ദേശം. ചൊവ്വാഴ്ച മാസപ്പിറവി കണ്ടാൽ ബുധനാഴ്ചയും (ഫെബ്രുവരി 18), കണ്ടില്ലെങ്കിൽ വ്യാഴാഴ്ചയും (ഫെബ്രുവരി 19) റമദാൻ ഒന്ന് ആയിരിക്കും.
ഒമാൻ
മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒമാൻ നേരത്തെ തന്നെ പ്രഖ്യാപനം നടത്തി. ശാസ്ത്രീയ നിഗമനമനുസരിച്ച് ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാൽ, ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇ
യുഎഇയിലെ മാസപ്പിറവി നിരീക്ഷണ സമിതിയും നാളെ വൈകുന്നേരം യോഗം ചേരും. എന്നാൽ അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ സെന്റർ (IAC), ചൊവ്വാഴ്ച മാസപ്പിറവി കാണാൻ സാധ്യതയില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, സൂര്യനോട് വളരെ അടുത്തായതിനാൽ ടെലിസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ച് ചന്ദ്രനെ നിരീക്ഷിക്കുന്നത് കാഴ്ചശക്തിയെ ബാധിക്കുമെന്ന സുരക്ഷാ മുന്നറിയിപ്പും യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ നൽകിയിട്ടുണ്ട്.
കുവൈത്ത്, ഖത്തർ, ബഹ്റൈൻ
ഈ രാജ്യങ്ങളിലും നാളെ വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കുവൈത്തിലെ അൽ-ഉജൈരി സയന്റിഫിക് സെന്റർ നിരീക്ഷണത്തിനായി സൗദിയിലെ വിദഗ്ധ സംഘത്തോടൊപ്പം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ജ്യോതിശാസ്ത്ര നിഗമനങ്ങൾ
മിക്ക ജ്യോതിശാസ്ത്ര കേന്ദ്രങ്ങളും നൽകുന്ന സൂചന പ്രകാരം, ചൊവ്വാഴ്ച ചന്ദ്രക്കല ദൃശ്യമാകാൻ ശാസ്ത്രീയമായി സാധ്യത കുറവാണ്. അതിനാൽ മിക്ക ഗൾഫ് രാജ്യങ്ങളിലും ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത കൂടുതൽ. എങ്കിലും സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഔദ്യോഗിക പ്രഖ്യാപനം നാളെ വൈകുന്നേരത്തോടെ മാത്രമേ ലഭ്യമാകൂ.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ?
ചന്ദ്രപ്പിറവി ദർശിക്കുന്നതിനനുസരിച്ച് ഇസ്ലാമിക കലണ്ടറിലെ മാസങ്ങൾ 29-ഓ 30-ഓ ദിവസങ്ങളാണ് ഉണ്ടാകാറുള്ളത്. ചൊവ്വാഴ്ച മാസപ്പിറവി കാണുകയാണെങ്കിൽ റമദാൻ ഒന്ന് ബുധനാഴ്ച ആയിരിക്കും. അല്ലാത്തപക്ഷം ഷഅബാൻ 30 പൂർത്തിയാക്കി റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും.
English Summary: While most Gulf nations are preparing to sight the crescent moon tomorrow, Tuesday, February 17, some countries have already provided clarity based on astronomical data. Here is a consolidated summary of the situation across the region:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."