ജമ്മു കശ്മിരിൽ 8000 'മ്യൂൾ അക്കൗണ്ടു'കൾ സുരക്ഷാ ഏജൻസികൾ ഇല്ലാതാക്കി
ശ്രീനഗർ: ജമ്മു കശ്മിരിൽ 8000 'മ്യൂൾ അക്കൗണ്ടു'കളുടെ ശൃംഖല സുരക്ഷാ ഏജൻസികൾ തകർത്തു. ആഗോള ബന്ധമുള്ള തട്ടിപ്പ് സംഘങ്ങളുമായും തീവ്രവാദ ശക്തികളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യൂൾ അക്കൗണ്ടുകൾ കൂട്ടത്തോടെ ഇല്ലാതാക്കിയത്. സൈബർ കുറ്റകൃത്യ ശൃംഖലയിലെ ഏറ്റവും നിർണായകമായ കണ്ണികളാണ് മ്യൂൾ അക്കൗണ്ടുകളിൽ ഉള്ളതെന്നും ഇവയുടെ മറവിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായും സുരക്ഷാ ഏജൻസികൾ പറയുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി വാടകയ്ക്ക് എടുക്കുന്നതും വ്യാജ വിലാസത്തിലുള്ളതുമായ ബാങ്ക് അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ. ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ യഥാർഥ അക്കൗണ്ട് ഉടമകൾ അറിയില്ല.
ജമ്മു കശ്മിരിൽ മ്യൂൾ അക്കൗണ്ടുകൾ വഴി അനധികൃതമായി പണമിടപാടും സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സംഘവും റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകളുടെ സഹായത്തോടെയാണ് സുരക്ഷാ ഏജൻസിയും ജമ്മു കശ്മിർ പൊലിസിലെ സൈബർ വിഭാഗവും സംയുക്തമായി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ നടപടി തുടങ്ങിയത്. ഇത്തരം അക്കൗണ്ടുകൾ വഴി ദേശവിരുദ്ധ പ്രവർത്തനങ്ങൾ വരെ നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
ഇടപാടുകൾക്ക് കൂടിയ കമ്മിഷൻ നൽകാമെന്നും നിയമ നടപടി ഉണ്ടാകില്ലെന്നും വിശ്വസിപ്പിച്ചാണ് പല വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ തട്ടിപ്പ് സംഘങ്ങൾ കൈവശപ്പെടുത്തുന്നത്. തുടർന്ന് ഇത്തരം അക്കൗണ്ടുകൾ വഴി വൻതോതിൽ കള്ളപ്പണ ഇടപാടുകൾ നടത്തുകയും സൈബർ തട്ടിപ്പുകൾ നടത്തുകയും ചെയ്യും. ഇതോടൊപ്പം വ്യാജ വിലാസങ്ങളിലും വ്യാജ കമ്പനികളുടെ പേരിലും അക്കൗണ്ടുകൾ തുറന്ന് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമായിരുന്നു.
നേരത്തെ അന്താരാഷ്ട്ര തലത്തിലുള്ള തട്ടിപ്പ് സംഘങ്ങൾ ഉറവിടം കണ്ടെത്താതിരിക്കാൻ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്(വി.പി.എൻ) ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഇത്തരം ഇടപാടുകൾക്ക് കെ.വൈ.സി വെരിഫിക്കേഷൻ ആവശ്യമായിരുന്നില്ല. ഇത് വ്യാപകമായതോടെ വി.പി.എൻ സംവിധാനം സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."