താമരശ്ശേരിയിൽ വിനോദയാത്ര സംഘത്തിന് നേരെ ഗുണ്ടാവിളയാട്ടം: ഫോൺ പിടിച്ചുപറി, മുണ്ടഴിച്ചെടുത്തു; 4 പേർ കസ്റ്റഡിയിൽ
കോഴിക്കോട്: വയനാട് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന് നേരെ താമരശ്ശേരിയിൽ ക്രൂരമായ ആക്രമണം. ബസ് തടഞ്ഞുനിർത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും യാത്രക്കാരുടെ ഫോൺ പിടിച്ചുപറിക്കുകയും ഉടുമുണ്ടഴിക്കുകയും ചെയ്ത സംഭവത്തിൽ നാല് യുവാക്കളെ താമരശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ കൈതപ്പൊയിൽ സ്വദേശികളായ അജ്‌മൽ, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്‌ദുറസാഖ് എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.
സംഭവം ഇങ്ങനെ :
ഞായറാഴ്ച രാത്രി 11 മണിയോടെ താമരശ്ശേരി ചുരം അടിവാരത്തിന് സമീപമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ചേളന്നൂരിൽ നിന്നുള്ള 42 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഒരു ഗുഡ്‌സ് വാഹനവുമായി ഉരസിയിരുന്നു. ബസ് ഡ്രൈവറും ഗുഡ്‌സ് വാഹനത്തിലുള്ളവരും തമ്മിൽ സംസാരിച്ച് ഈ പ്രശ്നം പരിഹരിച്ചതാണ്.
ഈ സമയം കാറിലെത്തിയ പ്രതികൾ അനാവശ്യമായി വിഷയത്തിൽ ഇടപെടുകയും ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. "ചുരമിറങ്ങിയിട്ട് കാണിച്ചുതരാം" എന്നായിരുന്നു ഇവരുടെ വെല്ലുവിളി.
അടിവാരത്തെ അതിക്രമം:
ചുരമിറങ്ങി അടിവാരത്തെത്തിയപ്പോൾ പ്രതികൾ കാർ കുറുകെ വെച്ച് ബസ് തടഞ്ഞു. തുടർന്ന് ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറി യാത്രക്കാരെ മർദ്ദിക്കുകയായിരുന്നു.യാത്രക്കാരിയായ ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ പ്രതികൾ ബലമായി പിടിച്ചുപറിച്ചു.രണ്ട് പുരുഷ യാത്രക്കാരുടെ ഉടുമുണ്ടഴിച്ചെടുക്കുകയും അവരെ മർദ്ദിക്കുകയും ചെയ്തു.കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘത്തെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വലിയ ഭീതിയാണ് ബസിനുള്ളിൽ ഉണ്ടായത്.
യാത്രക്കാർ ഉടൻ തന്നെ താമരശ്ശേരി പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."