എഐ ഉപയോഗിച്ച് വ്യാജ യുദ്ധചിത്രങ്ങൾ നിർമ്മിച്ചു: ബഹ്‌റൈനിൽ യുവാവ് അറസ്റ്റിൽ
മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ആക്രമണവുമായി ബന്ധപ്പെട്ട വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ ബഹ്‌റൈനിൽ ഒരാൾ പിടിയിലായി. രാജ്യസുരക്ഷയെ ബാധിക്കുന്നതും പൊതുജനങ്ങളിൽ ഭീതി പടർത്തുന്നതുമായ രീതിയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി. പ്രതിയെ അന്വേഷണം പൂർത്തിയാകുന്നത് വരെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
അതേസമയം, യുഎഇയിലും സമാനമായ രീതിയിൽ വ്യാജ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററും (DESC) ദുബൈ പൊലിസും കർശന മുന്നറിയിപ്പുമായി രംഗത്തെത്തി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് തടവും കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷത്തോളം രൂപ) പിഴയും ലഭിക്കാവുന്ന ക്രിമിനൽ ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലും ചില ഇന്ത്യൻ ടെലിവിഷൻ ചാനലുകളിലും വ്യാപകമായി പ്രചരിച്ച 'ദുബൈ ഡ്രോൺ ആക്രമണം' എന്ന വീഡിയോ തികച്ചും വ്യാജമാണെന്ന് വസ്തുതാ പരിശോധകർ കണ്ടെത്തി. ദുബൈയിലെ ഒരു ബഹുനില കെട്ടിടത്തിലേക്ക് ഇറാനിയൻ ഡ്രോൺ ഇടിച്ചുകയറുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്.
പ്രശസ്ത വസ്തുതാ പരിശോധകൻ മുഹമ്മദ് സുബൈർ നടത്തിയ അന്വേഷണത്തിൽ, ഈ ദൃശ്യങ്ങൾ മനാമയിലെ 'സായ ടവർ' ഉൾപ്പെടുന്ന പ്രദേശത്തിന്റേതാണെന്ന് തെളിഞ്ഞു. മാർച്ച് ഒന്നിന് ബഹ്‌റൈനിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ദുബൈയിലേതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തുന്ന ഡിജിറ്റൽ തട്ടിപ്പുകൾ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്താതെ അവ പങ്കുവെക്കുന്നത് നിയമനടപടികൾക്ക് കാരണമാകും. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കാൻ ദുബൈ പൊലിസ് അറിയിച്ചു. പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം.
A man in Bahrain has been arrested for using AI to create and spread fake war-related images. Authorities stated that the misleading content aimed to disrupt public order and spread fear. Meanwhile, Dubai Police issued a stern warning against sharing such fabricated videos, noting that violators could face imprisonment and fines of at least 200,000 Dirhams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."