ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു; പിന്നിൽ കേന്ദ്ര സമ്മർദ്ദം? ഞെട്ടിച്ചെന്ന് മമത
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവച്ചു. മൂന്നരവർഷം ഗവർണറായി സേവനമനുഷ്ടിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത രാജി. രാജിയുടെ പിന്നിലെ കാരണം വ്യക്തമല്ല. ഡൽഹിയിൽ വെച്ചാണ് അദ്ദേഹം രാജി നൽകിയതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രാജിക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമ്മർദ്ദമുണ്ടാകാമെന്നും രാജി ഞെട്ടിച്ചെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
ഗവർണർ പദവിയിൽ താൻ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടാണ് രാജിവെച്ച് പടിയിറങ്ങുന്നതെന്നും ആനന്ദ ബോസ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു. ആനന്ദ ബോസിനു പകരം ആർ.എൻ. രവിയെ ബംഗാളിലെ പുതിയ ഗവർണറായി നിയമിക്കുമെന്നാണു വിവരം.
ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി എക്സിൽ കുറിച്ചു. രാജിക്ക് പിന്നിലെ കാരണം അറിയില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്രത്തിൽ നിന്ന് ഗവർണർക്ക് സമ്മർദം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതമില്ലെന്നും മമത എക്സിൽ കുറിച്ചു. ആർ.എൻ. രവിയെ പുതിയ ഗവർണറായി നിയമിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്ന് അറിയിപ്പ് കിട്ടിയതായും എന്നാൽ ഇക്കാര്യത്തിൽ ഒരു ആലോചനയും നടന്നിട്ടില്ലന്നും മമത എക്സിൽ കുറിച്ചു.
തമിഴ്‌നാട് മുൻ ഗവർണർ ആണ് പുതുതായി നിയമിതനായ ആർ.എൻ. രവി. ഗവർണറെ നിയമിക്കുമ്പോൾ സംസ്ഥാന സർക്കാരുമായി ആലോചിക്കണമെന്ന കീഴ്‌വഴക്കം കേന്ദ്രം ലംഘിച്ചു. ഇത് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ തകർക്കുന്നതും ഫെഡറൽ സംവിധാനത്തിന് നേരെയുള്ള കടന്നുകയറ്റവുമാണ് എന്നും മമത ബാനർജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."