പ്രമേഹരോഗി മരിച്ച സംഭവത്തിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ഉപഭോക്തൃ കമ്മിഷന്റെ നടപടി
മലപ്പുറം: പ്രമേഹരോഗിയായ വയോധികയ്ക്ക് ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. ആശുപത്രിയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരമായ ചികിത്സാ വീഴ്ചയിൽ പെരുമ്പടപ്പ് സ്വദേശിനി മരണപ്പെട്ടിരുന്നു. മരണപ്പെട്ട സ്ത്രീയുടെ മകന് 4,93,736 രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്മിഷൻ ഉത്തരവിട്ടത്.
രാത്രി വീട്ടിൽ വീണ് പരുക്കേറ്റതിനെ തുടർന്നാണ് പെരുമ്പടപ്പ് സ്വദേശിനിയെ പ്രാദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് എക്സറേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് അധികൃതർ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ, വേദന മാറാത്തതിനെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴാണ് തുടയെല്ല് പൊട്ടിയ വിവരം അറിയുന്നത്.
തുടയെല്ല് പൊട്ടിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഡ്മിറ്റ് ചെയ്ത രോഗിക്ക് കാനുല വഴി മരുന്നുകൾ നൽകി. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ കാനുല വെച്ച കൈ പൂർണ്ണമായും പഴുത്തു. ഈ ഘട്ടത്തിൽ നടത്തിയ രക്തപരിശോധനയിലാണ് രോഗി പ്രമേഹബാധിതയാണെന്ന വിവരം ആശുപത്രി അധികൃതർ തിരിച്ചറിയുന്നത്. പ്രമേഹരോഗിയാണെന്ന് മുൻകൂട്ടി പരിശോധിക്കാതെ ചികിത്സ തുടർന്നത് ആരോഗ്യസ്ഥിതി വഷളാക്കി. കൈയിലെ പഴുപ്പ് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പത്തുദിവസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയെങ്കിലും ഒരു മാസത്തിനുള്ളിൽ ഇവർ മരണപ്പെട്ടു. മരണം നേരിട്ട് ചികിത്സാപ്പിഴവ് മൂലമല്ലെങ്കിലും, രോഗിയെ മരണത്തിലേക്ക് നയിക്കുന്ന തരത്തിൽ അവസ്ഥ വഷളാക്കാൻ ആശുപത്രിയുടെ അശ്രദ്ധ കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ നടപടിയെടുത്തത്.
ജില്ലാ ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് കെ. മോഹൻദാസ്, അംഗങ്ങളായ പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഒരു മാസത്തിനകം ഈ തുക നൽകണമെന്നാണ് ഉത്തരവ്. ചികിത്സാ ചെലവായ 1,73,736 രൂപയും, മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും, 20,000 രൂപ കോടതി ചെലവും ഉൾപ്പെടെയാണ് ആകെ തുക നിശ്ചയിച്ചിരിക്കുന്നത്. ഒരു മാസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
The district consumer commission in malappuram has ordered a private hospital to pay 4,93,736 as compensation to the son of an elderly woman who died due to treatment lapses. the patient, a resident of perumbadappu, was admitted after a fall, but the hospital initially failed to identify her bone fracture.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."