ദേശീയപാത ഉദ്ഘാടനത്തിൽ അവഗണന; കാസർകോട് സമാന്തര ഉദ്ഘാടനത്തിന് പിന്നാലെ കോഴിക്കോട് മന്ത്രി റിയാസിന്റെ 'റോഡ് ഷോ'
കോഴിക്കോട്: കേരളത്തിലെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ ശക്തമായ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുമ്പാൾ കോഴിക്കോട് വെങ്ങളം - രാമനാട്ടുകര റീച്ചിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ റോഡ് ഷോ നടത്തി.
കാസർകോട് ജില്ലയിലും സമാന്തര ഉദ്ഘാടനത്തിലൂടെ ഇടത് മുന്നണി പ്രതിഷേധം രേഖപ്പെടുത്തി. നുള്ളിപ്പാടിയിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ദേശീയപാതയുടെ ഒന്നാം റീച്ച് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു ഈ പ്രതിഷേധ നടപടികൾ.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയും ക്ഷണം ലഭിച്ച മറ്റ് രണ്ട് മന്ത്രിമാരും വിട്ടുനിൽക്കുകയാണ്. പരിപാടിയുടെ അറിയിപ്പ് വൈകിയാണ് ലഭിച്ചതെന്നും മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ നിന്നും വിട്ട് നിന്നിരുന്നു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചടങ്ങിൽ നിന്ന് മാറി നിൽക്കുന്നത് എന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി
വികസന പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്ര സർക്കാർ ഒറ്റയ്ക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ വലിയ തുക മുടക്കി ഭൂമി ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതിയാണിത്. ജനാധിപത്യത്തിന് നിരക്കാത്ത രീതിയിലാണ് കേന്ദ്രം പെരുമാറുന്നത്. ഒരു ഔദ്യോഗിക വികസന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കെടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? പദ്ധതിയെ രാഷ്ട്രീയവൽക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.
എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തി ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നുവെന്നും, കേരളത്തിന്റെ പങ്കിനെ ബോധപൂർവ്വം വിസ്മരിക്കാനാണ് കേന്ദ്ര നീക്കമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയപാത വികസനത്തിൽ കേരളത്തെ മുൻപ് പ്രശംസിച്ചിട്ടുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
kerala pwd minister mohammed riyas led a road show in kozhikode to protest his exclusion from the official inauguration of national highway projects by prime minister narendra modi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."