ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ
ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയ മലയാളി സൂപ്പർതാരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. സഞ്ജുവിന് എന്തുകൊണ്ടാണ് പിന്തുണ നൽകിയത് എന്നതിനെക്കുറിച്ചാണ് ഗംഭീർ പറഞ്ഞത്. സഞ്ജുവിൽ താൻ എപ്പോഴും വിശ്വസിച്ചിരുന്നുവെന്നാണ് ഗംഭീർ പറഞ്ഞത്. ഇനിയും സഞ്ജുവിന് ടീമിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഗംഭീർ വ്യക്തമാക്കി.
''സഞ്ജുവിൽ ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. അവനിൽ നിന്നും ഇനിയും ടീമിന് ഒരുപാട് നേടാൻ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ന്യൂസിലാൻഡിനെതിരെയായ പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇത് കളിയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ കുറച്ച മത്സരങ്ങളിൽ അവന് വിശ്രമം നൽകി. തിരിച്ചെത്തിയാൽ അവൻ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു'' ഗംഭീർ പറഞ്ഞു.
ടി-20 ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസൺ ആയിരുന്നു. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് സഞ്ജുവിന് ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത്. കിവീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചിരുന്നത്. എന്നാൽ ലോകകപ്പിൽ ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ചുകൊണ്ട് സഞ്ജു രാജ്യത്തിൻറെ ഹീറോയായി മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."