മേഘാലയയിൽ കലാപം: രണ്ട് ബംഗാളി മുസ്‍ലിംകൾ കൊല്ലപ്പെട്ടു; പള്ളിക്ക് നേരെ ആക്രമണം; വെസ്റ്റ് ഗാരോ ഹിൽസിൽ കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കി
ഷില്ലോങ്: ഗാരോ ഹില്‍സ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ (ജി.എച്ച്.എ.ഡി.സി) തെരഞ്ഞെടുപ്പില്‍ ഗോത്രവിഭാഗത്തിലല്ലാത്ത സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതിനെ ചൊല്ലി മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍സിലുണ്ടായ തര്‍ക്കം രണ്ട് ബംഗാളി മുസ്‍ലിംകളുടെ കൊലപാതകത്തില്‍ കലാശിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഫുല്‍ബാരിയിലെ ചിബിനാങ്ങില്‍ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ ഖൈറുല്‍ ഇസ്ലാം, അഷ്‌റഫുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മേഖലയില്‍ പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പുറമെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു.
വിലക്കുകള്‍ ലംഘിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ ചിബിനാങ്ങില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ പൊലിസ് നടത്തിയ വെടിവയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരാള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിലും രണ്ടാമന്‍ നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റുമാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി വെസ്റ്റ് ഗാരോ ഹില്‍സില്‍ പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അഞ്ച് ഗാരോ ഹില്‍സ് ജില്ലകളിലും 48 മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. അക്രമികള്‍ ടുറയിലെ ജുമാ മസ്ജിദിന് നേരെ ആക്രമണം നടത്തുകയും പള്ളിയുടെ ഇമാമിനെ മര്‍ദിക്കുകയും ചെയ്തു. പള്ളിയുടെ മുകളില്‍ കയറിയ അക്രമികള്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിട്ടു.
ഗോത്രവിഭാഗത്തിലല്ലാത്ത സ്ഥാനാര്‍ഥികളെ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ഗാരോ സംഘടനകള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. ഗോത്രവര്‍ഗ സ്ഥാനാര്‍ഥികള്‍ക്ക് മാത്രം മത്സരിക്കാന്‍ അനുമതി നല്‍കുന്ന നിയമം നിലവില്‍ മേഘാലയ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ബംഗാളി മുസ്ലിം നേതാവ് ഇസ്മത്തൂര്‍ മുഅ്മിനീന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കമ്മിഷണര്‍ ഓഫിസില്‍ എത്തിയപ്പോള്‍ ഗാരോ ഗ്രൂപ്പുകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലെത്തിയത്.
Two Bengali Muslims were killed in West Garo Hills, Meghalaya, amid clashes over non-tribal candidates contesting the Garo Hills Autonomous District Council (GHADC) elections. The incident led to a curfew, internet suspension, and postponement of the elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."