മന്ത്രിസഭായോഗം ഇന്ന്: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കിയേക്കും, വിവിധ വകുപ്പുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സാധ്യത
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കി ശനിയാഴ്ചയും അവധിയാക്കുക, വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം ഉണ്ടാകാൻ സാധ്യത. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ വരുമെന്നതിനാൽ ഇന്നത്തേത് രണ്ടാംപിണറായി വിജയൻ സർക്കാരിന്റെ അവസാന മന്ത്രിസഭായോഗമാകാനും സാധ്യതയുണ്ട്.
സർക്കാർ ഓഫിസുകളുടെ പ്രവൃത്തിദിനം ആറിൽനിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള ചർച്ച തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നീക്കം അടുത്തിടെയാണ് തുടങ്ങിയത്. ഫയൽ അസാധാരണവേഗത്തിൽ ചീഫ് സെക്രട്ടറിയുടെ മുന്നിലെത്തുകയും ചെയ്തു. ചീഫ് സെക്രട്ടറി ശുപാർശ സർക്കാരിനു കൈമാറിയെന്നുമാണ് സൂചന.
വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനവും ഇന്നുണ്ടാകാൻ സാധ്യതയുണ്ട്. സാംസ്‌കാരിക വകുപ്പിനു കീഴിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ഫയലുകൾ തിരക്കിട്ട് ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തിച്ചു. പി.എസ്.സി റാങ്ക് പട്ടിക നിലനിൽക്കെ മത്സ്യഫെഡിലെ 146 കരാർ ജീവനക്കാരെ കഴിഞ്ഞ മന്ത്രിസഭയോഗം സ്ഥിരപ്പെടുത്തി ഉത്തരവിറക്കാൻ ഫിഷറിസ് വകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സമാന തീരുമാനത്തിനുള്ള നീക്കം.
The Kerala Cabinet is set to meet today, with possible decisions on reducing government employees' workdays to five, declaring Saturdays as holidays, and regularizing temporary employees across various departments. This might be the last cabinet meeting of the second Pinarayi Vijayan government, as election notifications are expected soon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."