അവർക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു: സഞ്ജു സാംസൺ
ഇന്ത്യക്കൊപ്പമുള്ള ടി-20 ലോകകപ്പ് വിജയത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. ടീം മാനേജ്മെന്റിന് തന്നിൽ വിശ്വാസമുണ്ടെന്ന് തനിക്കറിമായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. സിംബാബ്‌വെക്കെതിരെയുള്ള മത്സരം മുതൽ ഇന്ത്യക്ക് അതിനിർണായകമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
''ടീം മാനേജ്മെന്റിന് എന്നിൽ വിശ്വാസമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ലോകകപ്പ് എത്തിയപ്പോൾ ടീം നിങ്ങളെ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. അപ്പോഴാണ് എന്റെ മനസ്സിൽ മാറ്റമുണ്ടായത്. സിംബാബ്‌വെക്കെതിരെയുള്ള മത്സരം മുതൽ പിന്നീടങ്ങോട്ടുള്ള നാലെണ്ണം ജയിക്കണമായിരുന്നു. ടീമിന് നിങ്ങളെ അആവശ്യമുള്ളപ്പോൾ ഞാൻ വളരെ പോസിറ്റീവായി മാറി'' സഞ്ജു സാംസൺ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു ആയിരുന്നു. ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
ടി-20 ലോകകപ്പിലെ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടി-20 റാങ്കിങ്ങിൽ മികച്ച മുന്നേറ്റം നടത്താനും സഞ്ജുവിന് സാധിച്ചിരുന്നു. പുതിയ റാങ്കിങ്ങിൽ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് എത്തിയത്. നിലവിൽ സഞ്ജു 22ാം സ്ഥാനത്താണ്. ലോകകപ്പിന് തൊട്ടുമുമ്പ് സഞ്ജു 65ാം സ്ഥാനത്തേക്ക് പോയിരുന്നു. എന്നാൽ ലോകകപ്പിലെ മിന്നും പ്രകടനത്തോടെ സഞ്ജു തന്റെ കരിയർ ബെസ്റ്റ് റാങ്കും കൈപ്പിടിയിലാക്കിയിരിക്കുകയാണ്.
ഇനി സഞ്ജുവിന്റെ മുന്നിലുള്ളത് ഐപിഎൽ ആണ്. സഞ്ജു സാംസൺ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരമാണ്. സഞ്ജുവിന്റെ ഐപിഎല്ലിലെ ആദ്യ മത്സരം തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് നടക്കുന്നത്. മാർച്ച് 30നാണ് ചെന്നൈ-രാജസ്ഥാൻ മത്സരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."