ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ടു
ആലപ്പുഴ: ആലപ്പുഴ ജില്ലാ ജയിലിൽ കഴിയുകയായിരുന്ന റിമാൻഡ് പ്രതി തൂങ്ങിമരിച്ചു. പുന്നപ്ര സ്വദേശി ശരത് പ്രസാദ് (33) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ജയിലിലെ ടോയ്ലറ്റിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകിട്ടത്തെ റേഷൻ വാങ്ങിയ ശേഷം മുകൾനിലയിലെ എഫ്-വൺ (F1) സെല്ലിലേക്ക് പോയതായിരുന്നു ശരത് പ്രസാദ്. പിന്നാലെ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് പ്രിസൺ ഓഫീസർ നടത്തിയ പരിശോധനയിലാണ് ഇയാളെ ഉടുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഏപ്രിൽ 21-നാണ് ശരത് പ്രസാദിനെ പൊലിസ് അറസ്റ്റ് ചെയ്തത്. റോഡപകടത്തിൽ പരുക്കേറ്റ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇയാൾ, അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ചുടുകാട് ഭാഗത്ത് വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. പരിശോധിക്കാനെത്തിയ ഡോക്ടറോട് കയർക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുന്നപ്ര പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ശരത് പ്രസാദ് നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. മാതാപിതാക്കൾ: ശശിധരൻ - സരസ്വതി. ഭാര്യ: സിജിന. മക്കൾ: കാർത്തിക്, ദിക്ഷ. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A remand prisoner, identified as Sarath Prasad from Punnapra, was found hanging in the toilet of the Alappuzha District Jail on Saturday evening. Sarath had been arrested on April 21 for allegedly abusing and attempting to assault a duty doctor at the Alappuzha General Hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."