പത്രിക സമർപ്പണത്തിൽ ഒന്നാമനാകാൻ പിണറായി വിജയൻ; മുഖ്യമന്ത്രി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വരണാധികാരി മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിലാണ് മുഖ്യമന്ത്രി എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടുന്നത്. തലശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് രാവിലെ പതിനൊന്നിന് പിണറായി വിജയൻ പത്രിക നൽകുക. ഇതോടെ 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ആദ്യത്തെ സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറും.
ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇടത് കോട്ടയായ ധർമ്മടത്ത് കഴിഞ്ഞ രണ്ട് തവണയും നേടിയതിനേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കാനാവുമെന്നാണ് ഇടത് പ്രതീക്ഷ. എന്നാൽ ഭരണ വിരുദ്ധവികാരം മുൻനിർത്തി മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറക്കാനായിരിക്കും യുഡിഎഫ് ശ്രമം. മുഖ്യമന്തിക്ക് വോട്ടിൽ കുറവുണ്ടായാൽ അത് ജയിക്കുന്നതിന് തുല്യമെന്ന തരത്തിലാകും യുഡിഎഫ് കണക്കുകൂട്ടൽ. 50123 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ പിണറായി വിജയൻ സ്വന്തമാക്കിയത്.
പത്തനാപുരത്തെ ഗാന്ധിഭവൻ അധികൃതരാണ് നാമനിർദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ, റോഡ് ഷോയോടെ മണ്ഡലത്തിൽ പ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കമിട്ടിരുന്നു. ഇന്നലെ നടന്ന മണ്ഡലം കൺവെൻഷനിലും അദ്ദേഹം പങ്കെടുത്തിരുന്നു. അടുത്ത ദിവസങ്ങളിൽ മദാലത്തിൽ കൂടുതൽ സജീവമാകുന്നതോടൊപ്പം കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലും മുഖ്യമന്ത്രി എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."