വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
ഇരിട്ടി: വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇരിട്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശയനപ്രദക്ഷിണം. മാടത്തി സ്വദേശി പി.വി രാജനാണ് ടൗണില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നിലനില്‍ക്കെ വിവിധ ജില്ലകളില്‍ വി.ഡി സതീശനായി പ്രകടനങ്ങള്‍ നടക്കുകയാണ്.
ഇരിട്ടി ബ്ലോക്ക് ഓഫീസിന് മുന്നിലുള്ള റോഡില്‍ ഇന്ന് ഉച്ചയോടെയാണ് രാജന്‍ പ്രതിഷേധ സൂചകമായി ശയനപ്രദക്ഷിണം നടത്തിയത്. പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കോഴിക്കോട്, എറണാകുളം ജില്ലകളിലായി പ്രകടനങ്ങള്‍ നടന്നു.
അതേസമയം മുഖ്യമന്ത്രി തീരുമാനത്തിനായി നിർണ്ണായക ചർച്ചകൾ ഹൈക്കമാൻഡ് ആരംഭിച്ചിട്ടുണ്ട്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ഡൽഹി വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
വൈകുന്നേരം നാല് മണിയോടെയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ കേരള ഹൗസിൽ നിന്നും മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് തിരിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരും ചർച്ചകളിൽ പങ്കാളികളാകും. നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും കണ്ട് ഹൈക്കമാൻഡ് അഭിപ്രായം തേടും. തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കും, നിലവിൽ കൂടിക്കാഴ്ചയ്ക്കായി പോകുന്നു" എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചപ്പോൾ, വി.ഡി. സതീശൻ മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.
തീരുമാനം വേഗത്തിലാക്കാൻ ഹൈക്കമാൻഡ്
കേരളത്തിൽ എത്തിയ നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സംസ്ഥാനത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് തെരുവിലിറങ്ങിയ സാഹചര്യത്തിൽ, പ്രഖ്യാപനം വൈകുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്.
എംഎൽഎമാരുടെ പിന്തുണ (ഭൂരിപക്ഷം), സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം, സാമൂഹിക സമവാക്യങ്ങൾ എന്നിവ പരിഗണിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക.
നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. വസതിയിൽ ഉണ്ടായിരുന്നിട്ടും ഇതുവരെയുള്ള പ്രാഥമിക ചർച്ചകളിൽ നിന്ന് വിട്ടുനിന്ന കെ.സി. വേണുഗോപാലിന്റെ സാന്നിധ്യം ഇന്നത്തെ ചർച്ചകളിൽ നിർണ്ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."