യുഎഇയിൽ മിസൈൽ ഭീഷണി ഒഴിഞ്ഞു; കരുത്തുകാട്ടി വ്യോമ പ്രതിരോധ സംവിധാനം
അബുദബി: ഇറാൻ ആക്രമണങ്ങളെത്തുടർന്നുണ്ടായ മിസൈൽ ഭീഷണികളെ പ്രതിരോധിച്ച് യുഎഇയുടെ കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനം. നിലവിൽ രാജ്യത്തെ സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് അധികൃതർ താമസക്കാർക്ക് പുതിയ മൊബൈൽ അലേർട്ടുകൾ അയച്ചു. മുൻകരുതൽ നിർദ്ദേശങ്ങൾ പിൻവലിച്ചതായും ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നും അറിയിപ്പിൽ പറയുന്നു.
പ്രതിരോധ സംവിധാനം സജ്ജം; ആശങ്ക വേണ്ട
മിസൈൽ ഭീഷണി ഉണ്ടായ ഉടനടി യുഎഇ പ്രതിരോധ മന്ത്രാലയം ഉണർന്നു പ്രവർത്തിക്കുകയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭീഷണികളെ തകർക്കുകയും ചെയ്തു. അടിയന്തര സാഹചര്യത്തിൽ അധികൃതരുമായി സഹകരിച്ചതിന് പൊതുജനങ്ങൾക്ക് സർക്കാർ നന്ദി അറിയിച്ചു. ഔദ്യോഗിക ചാനലുകൾ വഴി വരുന്ന തത്സമയ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് താമസക്കാരോട് അഭ്യർത്ഥിച്ചു.
രാജ്യം ഇപ്പോൾ സുരക്ഷിതമാണെന്നും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്നും ഫോണുകളിലേക്ക് സന്ദേശം ലഭിച്ചു. ഇന്ന് പുലർച്ചെ 2:11-ഓടെ അബുദബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റ്, ബാബ് ഫീൽഡ് എന്നിവിടങ്ങൾ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ തകർത്തിരുന്നു.
തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻകരുതൽ നടപടിയായി ഗ്യാസ് പ്ലാന്റുകൾ താൽക്കാലികമായി അടച്ചിരുന്നു. ആക്രമണശ്രമങ്ങളിൽ എവിടെയും ആളപായമോ ഗുരുതരമായ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജാഗ്രത തുടരുന്നു
ദേശീയ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ കുറയ്ക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും സാധാരണക്കാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ കൂട്ടിചേർത്തു.
uae air defense forces successfully intercept incoming missiles, eliminating threats and showcasing advanced defense capabilities and rapid response measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."