ഇറാനുമായി വെടിനിർത്തലില്ല, ലക്ഷ്യം സമ്പൂർണ്ണ നാശമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനുമായുള്ള യുദ്ധത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. "ശത്രുവിനെ അക്ഷരാർത്ഥത്തിൽ ഇല്ലാതാക്കുമ്പോൾ വെടിനിർത്തൽ എന്ന വാക്കിന് പ്രസക്തിയില്ല" എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാന്റെ മണ്ണിലേക്ക് കരസേനയെ വിന്യസിക്കാനുള്ള വിപുലമായ പദ്ധതികൾ അമേരിക്ക തയ്യാറാക്കുന്നതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിൽ, ഇറാനുമായി ഒരു വെടിനിർത്തലിനും തയ്യാറല്ലെന്ന കർശന നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ ശത്രുക്കൾക്ക് "ഇറാൻ ശത്രുക്കൾക്ക് മാരകമായ പ്രഹരം ഏൽപ്പിച്ചു കഴിഞ്ഞു" എന്ന് പരമോന്നത നേതാവ് മൊജ്തബ ഖാംനഈ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രത്യാക്രമണം.
ഖാംനഈയുടെ മുന്നറിയിപ്പ്
പേർഷ്യൻ പുതുവത്സരമായ 'നൗറൂസ്' ആഘോഷവേളയിൽ സംസാരിക്കവേ, ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖാംനഈ അമേരിക്കയ്ക്കും ഇസ്റാഈലിനും ശക്തമായ മുന്നറിയിപ്പ് നൽകി.ഇറാൻ ശത്രുക്കൾക്ക് മാരകമായ പ്രഹരം ഏൽപ്പിച്ചു കഴിഞ്ഞു.യുഎസ്-ഇസ്റാഈൽ സഖ്യത്തിന്റെ നീക്കങ്ങൾ വലിയ തെറ്റായിരുന്നു.രാജ്യം സ്വയം പ്രതിരോധിക്കാനുള്ള അവകാശം പൂർണ്ണമായും വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാറ്റോയെ തള്ളി ട്രംപ്; 'കടലാസ് കടുവ'
യുദ്ധത്തിന് പിന്തുണ നൽകാത്ത നാറ്റോ സഖ്യകക്ഷികളെ ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. നാറ്റോ ഒരു "കടലാസ് കടുവ" മാത്രമാണെന്നും സഖ്യകക്ഷികൾ ഭീരുക്കളാണെന്നും അദ്ദേഹം പരിഹസിച്ചു. ഹോർമുസ് കടലിടുക്ക് സംരക്ഷിക്കേണ്ടത് ലോകരാജ്യങ്ങളുടെ ആവശ്യമാണെന്നും അതിനായി അമേരിക്കയെ മാത്രം ആശ്രയിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
യുദ്ധം വ്യാപിക്കുന്നു; ആയുധ കയറ്റുമതി നിർത്തി സ്വിറ്റ്‌സർലൻഡ്
യുദ്ധത്തിന്റെ ആഘാതം ആഗോളതലത്തിൽ പ്രതിഫലിച്ചു തുടങ്ങി.അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാൻ ശ്രീലങ്ക അനുമതി നിഷേധിച്ചു.ഇറാൻ യുദ്ധം ചൂണ്ടിക്കാട്ടി അമേരിക്കയിലേക്കുള്ള ആയുധ കയറ്റുമതി സ്വിറ്റ്‌സർലൻഡ് നിർത്തിവച്ചു.ഹോർമുസ് ലക്ഷ്യമിട്ടുള്ള ഇറാൻ സൈറ്റുകളിൽ ആക്രമണം നടത്താൻ യുകെ തങ്ങളുടെ താവളങ്ങൾ വിട്ടുനൽകി. എന്നാൽ ഈ തീരുമാനം വൈകിപ്പോയെന്നാണ് ട്രംപിന്റെ വിമർശനം.
ആക്രമണം തുടരുന്നു; എണ്ണവിലയിൽ ആശങ്ക
കഴിഞ്ഞ രാത്രി ടെഹ്‌റാനിലും ബെയ്‌റൂട്ടിലും ഇസ്റാഈൽ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടു. സഊദി അറേബ്യയും കുവൈത്തും ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചതായി അറിയിച്ചു. യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഗൾഫ് മേഖല അതീവ ജാഗ്രതയിലാണ്. എണ്ണവില കുതിച്ചുയരുന്നത് തടയാൻ കടലിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം താൽക്കാലികമായി പിൻവലിക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്വന്തം ജനതയുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ആരോപിച്ചു. ഹോർമുസ് കടലിടുക്കിലെ തർക്കം പരിഹരിക്കാൻ അമേരിക്കയ്ക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന നിരാശാജനകമായ തിരിച്ചറിവിലാണ് ട്രംപിന്റെ പുതിയ സ്വരമാറ്റമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."