കോട്ട കാക്കാൻ റിയാസ്; അട്ടിമറിക്കാൻ അൻവർ
കോഴിക്കോട്: മൂന്നര പതിറ്റാണ്ടായി ഇടതുകോട്ടയായി ഉറച്ചുനിൽക്കുന്ന ബേപ്പൂരിൽ ഇത്തവണ തീപാറും പോരാട്ടം. സിറ്റിങ് എം.എൽ.എ മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരേ മുൻ നിലമ്പൂർ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവർ യു.ഡി.എഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്തതോടെയാണ് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പോരിനെ മുൻപില്ലാത്തവിധം ശ്രദ്ധേയമാക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ രണ്ടു സ്ഥാനാർഥികളും മണ്ഡലത്തിൽ സജീവമാണ്. ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി പ്രകാശ്ബാബുവാണ് എൻ.ഡി.എ സ്ഥാനാർഥി.
പത്രികാ സമർപ്പണം പൂർത്തിയായതോടെ പ്രചാരണത്തിന് വീറും വാശിയും ഏറി. റോഡ് ഷോകളുമായി സ്ഥാനാർഥികളും പഞ്ചായത്ത് കൺവൻഷനുകളും കുടുംബയോഗങ്ങളുമായി മുന്നണികളും സജീവമാണ്.
1965-ൽ നിയോജകമണ്ഡലം രൂപീകരിച്ചശേഷം ഒരുതവണ കൈവിട്ടതൊഴിച്ചാൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി വിജയംകൊയ്ത പാരമ്പര്യമാണ് ബേപ്പൂർ നിയോജകമണ്ഡലത്തിനുള്ളത്. എൽ.ഡി.എഫിന്റെ വിജയപ്പട്ടികയിൽ ചരിത്രഭൂരിപക്ഷം ലഭിച്ചത് കഴിഞ്ഞ തവണ മുഹമ്മദ് റിയാസിനാണ്- 28,747 വോട്ടിന്റെ ഭൂരിപക്ഷം. മുഹമ്മദ് റിയാസിന് 82,165 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ പി.എം നിയാസിന് 53,418 വോട്ടേ ലഭിച്ചുള്ളൂ. ബി.ജെ.പിയുടെ പ്രകാശ് ബാബുവിന് 26,267 വോട്ടും ലഭിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19561 വോട്ടിന്റെ ഭൂരിപക്ഷമാണ് ബേപ്പൂരിൽ യു.ഡി.എഫിന് ലഭിച്ചത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ 1340ന്റെ ലീഡ് എൽ.ഡി.എഫിനുണ്ടായി.
അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ നീണ്ടപട്ടികയുമായാണ് മുഹമ്മദ് റിയാസ് വോട്ടഭ്യർഥിക്കുന്നത്. 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ബേപ്പൂരിൽ നടത്തിയിട്ടുണ്ടെന്നാണ് മുഹമ്മദ് റിയാസ് അവകാശപ്പെടുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങളും അഴിമതികളും അക്കമിട്ട് നിരത്തി അൻവർ പ്രതിരോധം തീർക്കുന്നു.
പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള പി.വി അൻവറിന്റെ കടന്നുവരവ് പോരാട്ടത്തിന്റെ ഗതി മാറ്റിയിരിക്കുകയാണ്. 'പിണറായിസം', 'മരുമോനിസം' എന്നീ പ്രയോഗങ്ങളിലൂടെ സർക്കാരിനെ കടന്നാക്രമിക്കുന്ന അൻവർ, ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ്. യു.ഡി.എഫിന്റെ നിറഞ്ഞ പിന്തുണയും അൻവറിന് ആത്മവിശ്വാസം നൽകുന്നു.
എന്നാൽ, മണ്ഡലത്തിൽ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. എന്നാൽ ആഞ്ഞുപിടിച്ചാൽ മണ്ഡലത്തിൽ വിജയം ഉറപ്പിക്കാമെന്നുള്ള കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ നിരത്തി എൻ.ഡി.എയും പ്രചാരണരംഗത്ത് സജീവമാണ്.
ആകെ വോട്ട്: 217910
സ്ത്രീ: 111200
പുരുഷൻ: 106705
ട്രാൻസ് ജെൻഡർ: 5
2021 നിയമസഭ
പി.എ മുഹമ്മദ് റിയാസ് (സി.പി.എം)-82,165
പി.എം നിയാസ് (കോൺഗ്രസ്)-53,418
പ്രകാശ് ബാബു (ബി.ജെ.പി)-26,267
ജമാൽ ചാലിയം (എസ്.ഡി.പി.ഐ)-2029
അബ്ദുൽ ഗഫൂർ കെ.കെ (ബി.എസ്.പി)- 272
ഭൂരിപക്ഷം-28,747
2016 നിയമസഭ
വി.കെ.സി മമ്മദ് കോയ(എൽ.ഡി.എഫ്)-69,114
എം.പി ആദംമുൽസി(യു.ഡി.എഫ്) -54,751
കെ.പി പ്രകാശ് ബാബു (എൻ.ഡി.എ)-27,958
ഭൂരിപക്ഷം:14363
2024 ലോക്സഭ
എം.കെ രാഘവൻ (യു.ഡി.എഫ്) -76654
എളമരം കരീം (എൽ.ഡി.എഫ്)-57093
യു.ഡി.എഫ് ഭൂരിപക്ഷം-19561
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."