പോക്സോ കേസും ക്രിമിനൽ വിവാദങ്ങളും; 5 കോടിക്ക് നിലനിർത്തിയ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കി ആർസിബി
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള അതീവ ഗുരുതരമായ ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്ന പേസർ യാഷ് ദയാലിനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി). താരത്തിന് ഇത്തവണ ടീമിനൊപ്പം ചേരാനാകില്ലെന്ന് ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് മോ ബോബറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 5 കോടി രൂപയ്ക്ക് ടീം നിലനിർത്തിയ താരത്തെയാണ് വിവാദങ്ങൾക്കൊടുവിൽ മാനേജ്മെന്റിന് കൈവിടേണ്ടി വന്നത്.
പരിശീലന ക്യാമ്പിൽ നിന്ന് വിട്ടുനിന്നു
മാർച്ച് 18-ന് ആരംഭിച്ച ആർസിബിയുടെ പരിശീലന ക്യാമ്പിൽ യാഷ് ദയാൽ എത്തിയിരുന്നില്ല. താരം നിലവിൽ ടീമുമായി കരാറിലുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ഈ സീസണിൽ കളിക്കില്ലെന്നാണ് മോ ബോബറ്റ് ക്രിക്ബസിനോട് പ്രതികരിച്ചത്. എന്നാൽ, താരത്തിനെതിരെയുള്ള പോക്സോ കേസും മറ്റ് ലൈംഗികാതിക്രമ പരാതികളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകൾ.
കുരുക്കായി ഗുരുതരമായ കേസുകൾ
ഉത്തർപ്രദേശിലെ ഗാസിയാബാദിലും ജയ്പൂരിലുമായി രണ്ട് എഫ്‌ഐആറുകളാണ് ദയാലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പോക്സോ കേസ്: 2023-നും 2024 ഏപ്രിലിനും ഇടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയിൽ ജയ്പൂരിലെ സാംഗനീർ സദർ പൊലിസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ലൈംഗികാതിക്രമം: ഭാരതീയ ന്യായ സംഹിത സെക്ഷൻ 69 പ്രകാരം ലൈംഗികാതിക്രമത്തിന് ഗാസിയാബാദിലും താരത്തിനെതിരെ കേസുണ്ട്.
ഗുരുതരമായ ഈ ആരോപണങ്ങളെത്തുടർന്ന് ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ തന്നെ താരത്തെ ആഭ്യന്തര മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ താരത്തെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് അസോസിയേഷൻ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.
മാനേജ്‌മെന്റിനെതിരെ ആരാധക പ്രതിഷേധം
ക്രിമിനൽ കേസുകൾ നിലനിൽക്കെ തന്നെ 5 കോടി രൂപ മുടക്കി യാഷ് ദയാലിനെ നിലനിർത്താനുള്ള ആർസിബി മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ടീമിന്റെ ഔദ്യോഗിക ചിത്രങ്ങളിലോ വീഡിയോകളിലോ താരം അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിനിടെ താരത്തിന്റെ വിവാഹ ചിത്രങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ക്രിക്കറ്റ് മൈതാനത്തുനിന്ന് ദയാൽ പൂർണ്ണമായും വിട്ടുനിൽക്കുകയാണ്.
അന്വേഷണം നേരിടുന്ന ഘട്ടത്തിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് ക്ലബ്ബിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ആർസിബിയുടെ പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."