നാമനിർദേശ പത്രികകളിൽ പരാതി പ്രവാഹം: നേമത്തും പറവൂരിലും പത്രികകൾ സാധു; കോടതിയെ സമീപിക്കുമെന്ന് ഇടതു-വലതു മുന്നണികൾ
തിരുവനന്തപുരം/പറവൂർ/ആലപ്പുഴ/തൃശൂർ: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ വിവാദങ്ങളും സജീവം.
നേമം എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ പൂർണമായി രേഖപ്പെടുത്തിയില്ലെന്ന കോൺഗ്രസ് പരാതി തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. രാജീവ് ചന്ദ്രശേഖർ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടികളുടെ സ്വത്തുവിവരങ്ങൾ മറച്ചുവച്ചുവെന്നായിരുന്നു കോൺഗ്രസ് സ്ഥാനാർഥി കെ.എസ് ശബരീനാഥൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. പരാതിയിൽ സൂക്ഷ്മപരിശോധന തൽക്കാലത്തേക്ക് നീട്ടിവച്ചുവെങ്കിലും ഒടുവിൽ പത്രിക സ്വീകരിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരേ കോടതിയിൽ പോകുമെന്ന് കെ.എസ് ശബരീനാഥ് പ്രതികരിച്ചു. കോടതിയിൽ ഹരജി നൽകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വി.ശിവൻകുട്ടിയും പറഞ്ഞു.
പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമർപ്പിച്ച നാമനിർദേശ പത്രികയിൽ യഥാർഥ വരുമാനം കാണിച്ചില്ലെന്നും വിവരങ്ങൾ മറച്ചുവച്ചെന്നും ആരോപിച്ച് എൽ.ഡി.എഫ് നൽകിയ പരാതികൾ വരണാധികാരി തള്ളി. സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽ.ഡി.എഫ് സ്ഥാനാർഥി ടൈസൺ മാസ്റ്ററുടെ പ്രതിനിധി അയ്യൂബ് ഖാനാണ് പരാതി നൽകിയത്. വൈകിട്ട് മൂന്ന് മണിയോടെ നടന്ന സൂക്ഷ്മപരിശോധനയിൽ സതീശന്റെ അഭിഭാഷകർ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഇതു പരിശോധിച്ച വരണാധികാരി പരാതികളിൽ കഴമ്പില്ലെന്നു കണ്ട് പത്രിക സാധുവാണെന്ന് പ്രഖ്യാപിച്ചു.
അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി.സുധാകരന്റെ അപരൻ വി.കെ സുധാകരന്റെ പത്രിക തള്ളി. അപൂർണമാണെന്ന് കാണിച്ചാണ് പത്രിക തള്ളിയത്.
കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രികയെച്ചൊല്ലി തർക്കമുണ്ടായി. സമർപ്പിച്ച മൂന്ന് സെറ്റ് പത്രികയിൽ ഒരെണ്ണം തള്ളി. സത്യവാങ്മൂലത്തിൽ പിന്തുണച്ചവരുടെ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് എൽ.ഡി.എഫ് പ്രവർത്തകർ ചൂണ്ടിക്കാണിച്ചതോടെയാണ് വരണാധികാരി പത്രിക തള്ളിയത്. മറ്റ് പത്രികകളിൽ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപം ഉയർന്നു. ഇന്ന് രാവിലെ 10ന് ഹിയറിങ് നടത്തും.
ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എൽ.ഡി.എഫും യു.ഡി.എഫും പത്രിക സ്വീകരിക്കുന്നതിൽ എതിർപ്പുരേഖപ്പെടുത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. കേസ് എടുത്തു എന്നതുകൊണ്ടു മാത്രം പത്രിക സമർപ്പിക്കുന്നതിൽ തടസമില്ലെന്നും ശിക്ഷിച്ചെങ്കിൽ മാത്രമേ പ്രശ്നമാകുകയുള്ളൂവെന്നും റിട്ടേണിങ് ഓഫിസർ വ്യക്തമാക്കി.
മതസ്പർധ ഉണ്ടാക്കുന്ന വിധം പരാമർശം നടത്തിയതു വഴി തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്നു ഇടതുമുന്നണി തെര.കമ്മിറ്റി സെക്രട്ടറി സി.സുമേഷ് ആരോപിച്ചു. എൻ.ഡി.എ പ്രതിനിധി എതിർത്തു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാദപ്രതിവാദങ്ങളുണ്ടായി. 15 മിനുട്ടോളം തർക്കം നീണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."