ഫാസിസത്തിന് ബദൽ ജനാധിപത്യം: പ്രചാരണവുമായി കെ. സച്ചിദാനന്ദൻ
തൃശൂർ: ഫാസിസത്തിനു ബദൽ ജനാധിപത്യമാണെന്ന തിരിച്ചറിവിലേക്ക് സംസ്ഥാനത്തെ കൈപിടിച്ചുയർത്താൻ പ്രചാരണം ശക്തമാക്കുമെന്ന് കവി കെ.സച്ചിദാനന്ദൻ. 'ഉണരൂ കേരളമേ' എന്നു പേരിട്ട കൂട്ടായ്മയുടെ മുഖ്യ മുദ്രാവാക്യം 'വോട്ടരുതേ-ബി.ജെ.പിക്ക്' എന്നാണ്. ജനാധിപത്യത്തിനു ബി.ജെ.പി ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ വളർച്ചയ്ക്കു പിന്നിൽ നൂറ്റാണ്ടിന്റെ ആസൂത്രിതമായ പ്രവർത്തനങ്ങളുണ്ട്. പുറമേക്കു കാണാത്തവിധം അടിയൊഴുക്കുകളിലൂടെയുള്ള നീക്കങ്ങളാണ് സംഘ്പരിവാർ അജൻഡകൾക്ക് കരുത്തുപകരുന്നത്. അറിഞ്ഞോ അറിയാതെയോ അതത് കാലത്തെ രാഷ്ട്രീയ കക്ഷികൾ ഇതിനു സഹായകമായ നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. വേണ്ടത്ര പ്രതിരോധം ഉയർത്തുന്നില്ല.
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്ന വോട്ട്ചോരി പോലുള്ള ഗൗരവവിഷയങ്ങൾ ശക്തിയോടെ ഏറ്റെടുക്കാൻ ഇതര കക്ഷികൾക്ക് കഴിയുന്നില്ല. അനീതി കണ്ടാൽ മുഷ്ടിചുരുട്ടി പ്രതിഷേധിച്ചിരുന്ന യുവത്വം ഇന്ന് നിശബ്ദതയിലാണ്. ഭയമോ നിസംഗതയോ ഗ്രസിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോൾ മൗനം വെടിയാൻ യുവത്വത്തെ പ്രേരിപ്പിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്.
പലതും മറച്ചുവയ്ക്കപ്പെടുകയാണ്. ഫാസിസം വാതിലിൽ വന്നു മുട്ടിവിളിക്കുന്ന ഭീകരമായ കാലം ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നും സച്ചിദാനന്ദൻ ഓർമിപ്പിച്ചു. തുടർഭരണം പലപ്പോഴും അധികാര വികേന്ദ്രീകരണത്തിനു പകരം അഴിമതിയിലേക്കും ജീർണതയിലേക്കും നയിച്ചേക്കാമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ബി.ജെ.പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രത്യേക കാംപുകളും വെബിനാറുകളും സംഘടിപ്പിക്കുമെന്നും സച്ചിദാനന്ദൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."