അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ മലയാളി ഇന്ന് യാത്ര തിരിക്കും
മോസ്‌കോ: നാസയുടെ ഗഗനസഞ്ചാരി ഡോ. അനിൽ മേനോൻ ഇന്ന് രാത്രി 7.47ന് യാത്ര തിരിക്കുക അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടത്തിലേക്ക്. പാലക്കാട് ഒറ്റപ്പാലം വേരുകളുള്ള അനിൽ റഷ്യയുടെ സോയുസ് എം.എസ്-29 പേടകത്തിലാണ് കസാഖിസ്ഥാൻ അതിർത്തിയിലെ ബൈക്കനൂരിൽ നിന്ന് രണ്ട് ഗഗനസഞ്ചാരികൾക്കൊപ്പം ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്.
നാസയും റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും സംയുക്തമായി നടത്തുന്ന ദൗത്യത്തിന്റെ ഭാഗമായാണ് സോയുസ് എം.എസ്-29 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്.
നാസയിൽ എട്ടുമാസത്തെ പരിശീലനത്തിനു ശേഷമാണ് അനിൽ ബഹിരാകാശ യാത്രയ്ക്കു തയാറെടുക്കുന്നത്. മുതിർന്ന ബഹിരാകാശ സഞ്ചാരികളായ റഷ്യയുടെ പെയോടർ ഡുബ്റോവും അന്ന കികിനയും യാത്രാ സംഘത്തിലുണ്ട്. രണ്ടു തവണ ബഹിരാകാശത്ത് ഭൂമിയെ ചുറ്റിയ ശേഷം സോയുസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്യും. അമേരിക്കയിലെ മിനിയാപൊളിസിൽ ഉക്രൈൻ സ്വദേശിനിയായ എലിസബത്ത് സാമോയ്‌ലെങ്കോയുടെയും ഒറ്റപ്പാലം സ്വദേശി ശങ്കരൻ മേനോന്റെയും മകനായാണ് അനിൽ മേനോൻ ജനിച്ചത്. 49-കാരനായ അനിൽ ഫിസിഷ്യനും യു.എസ്. സ്പേസ് ഫോഴ്‌സിലെ കേണലുമാണ്.
ഹാർവാർഡ് സർവകലാശാലയിൽനിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടിയ അദ്ദേഹം സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും സ്റ്റാൻഫോർഡ് മെഡിക്കൽ സ്‌കൂളിൽ നിന്ന് മെഡിസിൻ ബിരുദവും നേടി. 2014-ൽ യു.എസ് വ്യോമസേനയിൽ മിലിട്ടറി ഫ്‌ളൈറ്റ് സർജനായി അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചു.
ഇന്ത്യയിൽ പോളിയോ വാക്സിനേഷൻ കാംപയിനിലും റോട്ടറി അംബാസഡറൽ സ്‌കോളറായും പ്രവർത്തിച്ചു. 2018 ൽ അനിൽ സ്പേസ് എക്സിലേക്ക് മാറി. 2021 ഡിസംബറിലാണ് ഗ്രൂപ്പ് 23 അസ്ട്രോണോട്സ് ഗ്രൂപ്പിലേക്ക് ഇദ്ദേഹത്തെ നാസ തിരഞ്ഞെടുത്തത്.
ഭാര്യ അന്ന മേനോൻ സ്പേസ് എക്സിലെ മുതിർന്ന എൻജിനീയറും ഗഗനസഞ്ചാരിയുമാണ്. അന്ന 2024ൽ ബഹിരാകാശ യാത്ര നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."