വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ക്രൂരത; നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു: ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് തല്ലിയൊടിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെമ്പഴന്തി അണിയൂർ സ്വദേശി ആസിഫിനെയാണ് (28) കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ ചേങ്കോട്ടുകോണം സ്വദേശിനി ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ജനുവരി 25-നായിരുന്നു ആസിഫിന്റെയും അറഫയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ആസിഫ് യുവതിയെ മർദിച്ചു തുടങ്ങിയതായാണ് പരാതി. ഇക്കഴിഞ്ഞ 17-ന് അറഫ സ്വന്തം ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇതിന്റെ പേരിൽ കിടപ്പുമുറിയിൽ വെച്ച് യുവതിയെ അതിക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
ജിം ട്രെയിനർ കൂടിയായ ആസിഫ് തന്റെ ശാരീരിക ബലം ഉപയോഗിച്ചാണ് യുവതിയെ അക്രമിച്ചത്. യുവതിയുടെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. യുവതിയുടെ വലതുകാൽ മുട്ട് ആസിഫിന്റെ ചവിട്ടേറ്റ് തെറ്റിയ നിലയിലാണ്. യുവതി നിലവിളിച്ചതോടെ നെഞ്ചിലും വാരിയെല്ലിലും കുപ്പികൊണ്ട് ആഞ്ഞടിക്കുകയും ചെയ്തു. "ഒന്ന് തടയാൻ പോലും പറ്റിയില്ല സാറേ, ജിം ട്രെയിനറായതുകൊണ്ട് നല്ല പവറിലായിരുന്നു ഇടി," എന്ന് അറഫ പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നു.
വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു അതിക്രൂരമായ അക്രമം നടന്നത്. പിന്നീട് ആസിഫിന്റെ ഉമ്മ എത്തിയ ശേഷമാണ് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലിസ് ആസിഫിനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
In Thiruvananthapuram, a 28-year-old gym trainer named Asif was arrested for brutally assaulting his 22-year-old wife, Arafa, just two weeks after their wedding. The attack was allegedly triggered by the woman making a phone call to her aunt.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."