ഫുജൈറയിൽ മിന്നൽപ്രളയം; ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജാഗ്രതാനിർദ്ദേശവുമായി യുഎഇ
ഫുജൈറ: യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഫുജൈറയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ വാഹനം ഒഴുക്കിൽപ്പെട്ടു. ഫുജൈറയിലെ ദിബ്ബയിലുള്ള അൽ ഹലാഹ് പ്രദേശത്തെ വാദിയിലാണ് സംഭവം. ശക്തമായ നീരൊഴുക്കിൽ വാഹനം പൂർണ്ണമായും ഒലിച്ചുപോകുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ബുധനാഴ്ചയുണ്ടായ ശക്തമായ മഴയെത്തുടർന്ന് വാദികൾ നിറഞ്ഞുകവിഞ്ഞതാണ് അപകടത്തിന് കാരണമായത്. വാഹനം വെള്ളത്തിനടിയിലാകുന്നതിന് മുൻപ് തന്നെ സുരക്ഷിതമായി പുറത്തെത്താൻ ഡ്രൈവർക്ക് കഴിഞ്ഞതായി ഫുജൈറ പൊലിസ് അറിയിച്ചു. മഴക്കാലത്ത് വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് ജീവന് ഭീഷണിയാണെന്നും ഇത്തരം സാഹസങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
പ്രതികൂല കാലാവസ്ഥയിൽ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് യുഎഇയിൽ കണക്കാക്കുന്നത്. വെള്ളം കയറിയ വാദികളിലോ അപകടകരമായ പ്രദേശങ്ങളിലോ പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന ശിക്ഷകൾ ലഭിക്കും.
- വാദിയിൽ പ്രവേശിച്ചാൽ: 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ.
- താഴ്‌വരകൾക്ക് സമീപം തടിച്ചുകൂടിയാൽ: 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും.
- രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയാൽ: 1,000 ദിർഹം പിഴയും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും.
- മഴയത്ത് അശ്രദ്ധമായി വാഹനമോടിച്ചാൽ: 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും.
കൂടാതെ, മഴ പെയ്യുമ്പോൾ വാഹനമോടിക്കുന്നതിനിടയിൽ ഫോട്ടോയോ വീഡിയോയോ എടുത്താൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ഈടാക്കുന്നതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനമർദ്ദത്തെത്തുടർന്നുള്ള അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്. അബുദബി, തീരദേശ നഗരങ്ങൾ, ഉൾനാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. പലയിടങ്ങളിലും നേരിയ മഴ പെട്ടെന്ന് ശക്തമായ മഴയായി മാറുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
flash floods hit fujairah as heavy rains trigger dangerous conditions. a driver narrowly escapes from a stranded vehicle while uae authorities issue urgent safety guidelines.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."